മലപ്പുറം: ( www.truevisionnews.com ) മലപ്പുറം എടവണ്ണപ്പാറയിൽ 19കാരനായ യാസർ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മൊബൈൽ ഷോപ്പ് ഉടമയുടെ മർദനവും സോഷ്യൽ മീഡിയയിലെ അപമാനവുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
വെട്ടത്തൂർ കാഞ്ഞിരകുഴി ഉസ്മാന്റെ മകൻ യാസറിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ദിവസം പകൽ യാസറിനെ മൊബൈൽ ഷോപ്പ് ഉടമ വിളിച്ചുകൊണ്ടുപോയി മർദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
യാസർ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അവനെ കള്ളനായി ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്തു. എടവണ്ണപ്പാറയിൽ വെച്ചുണ്ടായ വാക്കേറ്റത്തിനിടയിൽ യാസറിന്റെ ബുള്ളറ്റ് ബൈക്കും ഫോണും നഷ്ടപ്പെട്ടിരുന്നു. ഇതിലെ വിഷമം സുഹൃത്തുക്കൾക്ക് വാട്സാപ്പ് സന്ദേശമായി യാസർ അയച്ചിരുന്നു.
"ബൈക്കും ഫോണും നഷ്ടമായി, ഇനി ജീവിതം അവസാനിപ്പിക്കുകയാണ്" എന്നായിരുന്നു സുഹൃത്തുക്കൾക്ക് ലഭിച്ച സന്ദേശം.കുടുംബത്തിന്റെ പരാതിയിൽ വാഴക്കാട് പോലീസ് അന്വേഷണം ഊർജിതമാക്കി. എടവണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന വിവാദ മൊബൈൽ ഷോപ്പ് പോലീസ് അടപ്പിച്ചു. മരണത്തിലെ ദുരൂഹത നീക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Death of 19-year-old in Malappuram: CCTV footage of assault inside shop released; Police investigation intensifies
































