കണ്ണൂർ: (https://truevisionnews.com/) തളിപ്പറമ്പിലെ നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദൻ അന്തരിച്ച സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. പത്നി കെ.പി. രമണിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം, വീട്ടിലെ ഓർമ്മച്ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.
ടികെ ഗോവിന്ദൻ്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗോവിന്ദൻ്റെ സന്ദർശനം.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ സി.പി.എം നേതൃത്വം കടുത്ത വിമർശനം നേരിടുന്നതിനിടെയാണ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരിയുടെ വീട്ടിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഒരാൾ എത്തുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരുന്നെങ്കില്‍ ജി. സുധാകരനോ കുഞ്ഞികൃഷ്ണനോ ടി.കെ. ഗോവിന്ദന്‍ മാഷോ പാര്‍ട്ടിക്ക് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് രമണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കോടിയേരിയുടെ അഭാവം പാര്‍ട്ടിയില്‍ പ്രകടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. പാർട്ടിയുമായി പൂർണമായി അകന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗോവിന്ദന്‍റെയും ഭാര്യയുടെയും സന്ദർശനം വ്യക്തമാക്കുന്നത്.
MLA TK Govindan Kodiyeri reached Balakrishnan's house

































