പത്തനംതിട്ട: ( www.truevisionnews.com ) കെസി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിലെ അതികായനായി കെ സി വേണുഗോപാൽ മാറി. കോൺഗ്രസ് ദേശീയ കമ്മിറ്റിയിൽ കെ സിയുടെ അഭിപ്രായങ്ങൾക്കാണ് വലിയ വിലയെന്നും പാർട്ടിയിൽ മൂന്നാം സ്ഥാനത്താണ് അദ്ദേഹത്തിന്റെ പദവിയെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഇന്ന് വേണുഗോപാലിനുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന ശില്പിയും അദ്ദേഹമാണ്. മണി പവർ ഉൾപ്പെടെ കൃത്യമായി വിനിയോഗിച്ച് പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എംപിമാരിലും എംഎൽഎമാരിലും വലിയൊരു വിഭാഗം അദ്ദേഹത്തിന്റെ കൂടെയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തിൽ സ്വാധീനമുള്ള കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കേരളത്തിൽ കറുകപ്പുല്ല് മാത്രമാണെങ്കിൽ ഇന്ത്യയിൽ വലിയ കരിമ്പിൻ തോട്ടങ്ങളുണ്ട്. അത് വിട്ട് അദ്ദേഹം ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല. നയചാതുര്യവും നേതൃപാടവവും കൊണ്ട് ദേശീയതലത്തിൽ തന്നെ വലിയ സ്വാധീനം ചെലുത്താൻ കെ സിക്ക് കഴിയുന്നുണ്ട്.
മറ്റ് കോൺഗ്രസ് നേതാക്കളെക്കുറിച്ചും വെള്ളാപ്പള്ളി പരാമർശങ്ങൾ നടത്തി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാൻ കഴിവുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
രമേശ് ചെന്നിത്തല ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണെന്നും ഒരു വിവാദവും ഉണ്ടാക്കാത്തയാളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന ആൾ ആണ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും പരിചയമുണ്ട്. അദ്ദേഹത്തിൻറെ ജൂനിയർ ആയിരുന്ന പലരും വളർന്നിട്ടും ഒന്നുമായില്ല. എല്ലാം സഹിച്ചു നിന്ന ആളാണ് ചെന്നിത്തലയെന്നും പറഞ്ഞു.
അതേസമയം, ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുന്നവർ പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നിലപാട് താൻ മാറില്ലെന്നും എസ്എൻഡിപിയെ തകർക്കാൻ ആകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Vellappally Natesan praises KC Venugopal and Ramesh Chennithala



























