(https://moviemax.in/) നാനി നായകനായ 'അണ്ടേ സുന്ദരാനികി', 'സരിപോധാ ശനിവാരം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിവേക് ആത്രേയ. രണ്ട് സിനിമകളും നിരൂപക പ്രശംസ നേടിയെങ്കിലും, 'അണ്ടേ സുന്ദരാനികി' ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് വിവേക് ഇപ്പോൾ.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ 'സരിപോധാ ശനിവാര'ത്തേക്കാൾ തനിക്ക് കൂടുതൽ സംതൃപ്തി നൽകിയത് 'അണ്ടേ സുന്ദരാനികി' ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സിനിമയുടെ ബോക്സ് ഓഫീസ് ഫലം എന്തുതന്നെയായാലും ക്രിയേറ്റീവ് എന്ന നിലയിൽ ആ ചിത്രം തനിക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
'ഒരു സംവിധായകൻ എന്ന നിലയിൽ അണ്ടെ സുന്ദരാനികിയുടെ പരാജയം എന്നെ തളർത്തിക്കളഞ്ഞു. ആ സിനിമ വരെ ബോക്സ് ഓഫീസ് പ്രതികരണത്തെക്കുറിച്ച് ചിന്തിക്കാതെ സീനുകൾ എഴുതുകയും അവ ചിത്രീകരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു സംവിധായകനായിരുന്നു ഞാൻ.
പക്ഷേ അണ്ടെ സുന്ദരാനികിക്ക് ശേഷം ഞാൻ ആശയക്കുഴപ്പത്തിലായി. സരിപോദാ ശനിവാരം ബോക്സ് ഓഫീസിൽ 100 കോടി നേടിയെങ്കിലും ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് സംതൃപ്തി തന്നിരുന്നില്ല. അണ്ടെ സുന്ദരാനികിയുടെ എഴുത്തിൽ ഞാൻ വളരെയധികം സംതൃപ്തനാണ്', വിവേകിന്റെ വാക്കുകൾ.
നാനി, നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് അണ്ടെ സുന്ദരാനികി. റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമയിലെ നാനിയുടെയും നസ്രിയയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. എസ് ജെ സൂര്യ, നാനി, പ്രിയങ്ക മോഹൻ എന്നിവർ പ്രധാന താരങ്ങളായി എത്തിയ സരിപോദാ ശനിവാരം സൂര്യാസ് സാറ്റർഡേ എന്ന പേരിൽ മലയാളത്തിലും തമിഴിലും മൊഴിമാറ്റി എത്തിയിരുന്നു.
'That failure left me devastated, despite earning 100 crores, Saripodha Shanivar did not give me satisfaction': Vivek Atreya

































