മലപ്പുറം: ( www.truevisionnews.com ) കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുസ്ലിം ലീഗിനെതിരെ മലപ്പുറം കോട്ടക്കലില്‍ ഫ്‌ളക്‌സുകള്‍. 'മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ, നമ്മുടെ നേതാക്കള്‍ വി ഡി സതീശന്റെ പിആര്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം' എന്നെഴുതിയാണ് ഫ്‌ളക്‌സ്. ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തിയ വി ഡി സതീശന്‍ ഇപ്പോള്‍ പിആര്‍ വര്‍ക്കിലൂടെ പാര്‍ട്ടിയെ മണ്ടന്മാര്‍ ആക്കുകയാണെന്നും വിമര്‍ശനമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം, തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ് ബോർട് സ്ഥാപിച്ചു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. 'പട നയിച്ചവന്‍ നാട് നയിക്കും' എന്നാണ് ഫ്‌ളക്‌സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയത്.
കണ്ണൂരിലും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലെക്സ് ബോർഡ് വെച്ചത്. കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
എറണാകുളം കങ്ങരപ്പടിയിലും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നും 'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ' എന്നും ഫ്ലക്സിലുണ്ട്. 'ടീം കങ്ങരപ്പടി' എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച വിവാദമായി പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഫ്‌ളക്‌സ് ഉയര്‍ന്നത്. ഇതിനിടെയാണ് വി ഡി സതീശന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത് വന്നത്. എക്സിറ്റ് പോളില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.
Green Party's flux against VD Satheesan in Kottakkal
































