(moviemax.in) ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിക്രം ചിത്രം 'ധ്രുവനച്ചത്തിരം' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം, തനിക്കെതിരെ നടന്ന ഗൂഢാലോചനകളെക്കുറിച്ചും ഗൗതം മേനോൻ വെളിപ്പെടുത്തി.
തന്റെ കരിയർ നശിപ്പിക്കാനും സിനിമയുടെ റിലീസ് തടയാനും ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കോടതിക്കും തന്റെ ലീഗൽ അഡ്വൈസർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പിലാണ് ഗൗതം മേനോൻ ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒട്ടേറെ നിയമപോരാട്ടങ്ങൾക്കും സാങ്കേതിക തടസ്സങ്ങൾക്കും ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. സിനിമയുടെ തടസ്സങ്ങൾ നീങ്ങിയതോടെ ആരാധകർ വലിയ ആവേശത്തിലാണ്.
2016ൽ ചിത്രീകരണമാരംഭിച്ച സിനിമയുടെ റിലീസ് പല കാരണങ്ങളാലും വൈകുകയായിരുന്നു. 2026 മാർച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ഒടുവിലായി വന്ന റിപ്പോർട്ടുകൾ. എന്നാൽ സാമ്പത്തികവും നിയമപരവുമായ കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. ഇപ്പോൾ മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെ റിലീസ് ഉടനെ ഉണ്ടാകും. ഒരു സ്പൈ ത്രില്ലർ ചിത്രമായ ധ്രുവനച്ചത്തിരത്തിൽ ചിയാൻ വിക്രമിലെ കൂടാതെ വിനായകൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, ആർ. പാർത്ഥിപൻ, രാധിക ശരത്കുമാർ, സിമ്രാൻ എന്നിങ്ങനെ വൻതാരനിര തന്നെയുണ്ട്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്‍റെ റിലീസിന് അനുമതി ലഭിച്ചതോടെ വൈകാരികവും നന്ദി സൂചകവുമായ കുറിപ്പാണ് ഗൗതം മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്‍റെ കരിയരർ തകർക്കാനും നൂറിലധികം മനുഷ്യരുടെ അധ്യാനഫലമായ ഈ സിനിമയുടെ റിലീസ് തടയാനും ചിലർ ശ്രമിച്ചു. എന്നാൽ എന്‍റെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് അബ്ദുൽ ഹമീദ് എനിക്ക് മുന്നോട്ടുള്ള വഴികാട്ടി. ഇപ്പോൾ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എനിക്ക് ആ വഴിയിലെ വെളിച്ചം കാട്ടിത്തന്നു...... ഗൗതം മേനോൻ കുറിച്ചു.
'Some people tried to ruin my career'; After a ten-year struggle, 'Dhruvanachathiram' to hit theaters soon!































