കൊച്ചി: ( truevisionnews.com) ഇഷ്ടപ്പെട്ട ബസ് നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ചു. ഇതോടെ കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് മുടങ്ങി. ഡ്രൈവർക്കെതിരെ കർശന നടപടിക്ക് കെഎസ്ആർടിസി അധികൃതർ ശുപാർശ ചെയ്തു.
സ്ഥിരമായി ഷട്ടർ ഉള്ള ബസാണ് ഇദ്ദേഹം ഓടിച്ചിരുന്നത്. എന്നാൽ അന്നേദിവസം ഷട്ടറിന് പകരം ഗ്ലാസ് വിൻഡോ ഉള്ള ബസ് നൽകിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. രാവിലെ 6.50-ന് പുറപ്പെടേണ്ട ബസ് ഡ്രൈവർ ഇല്ലാത്തതിനാൽ സർവീസ് നടത്തിയില്ല. ഇതോടെ ബസിലുണ്ടായിരുന്ന കണ്ടക്ടറുടെ ഡ്യൂട്ടിയും തടസ്സപ്പെട്ടു.
പുതിയ ബസുകളിലെല്ലാം ഗ്ലാസ് വിൻഡോകളാണെന്നും പഴയ ബസുകളിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ, തനിക്ക് അസുഖമായതിനാലാണ് ഡ്യൂട്ടിക്ക് വരാതിരുന്നതെന്ന് കാണിച്ച് ഡ്രൈവർ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ഇ-മെയിൽ അയച്ചിട്ടുണ്ട്.
No shutter, instead glass window; Driver returned home without driving bus, service disrupted
































