കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പാമ്പ് കടയേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ 20കാരിക്കാണ് പാമ്പ് കടിയേറ്റത്. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) ക്കാണ് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിൽപ്പയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാമ്പിന്‍റെ കടിയേറ്റത്.
സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നുണ്ട്. കടുത്ത ചൂട് കാരണം പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. സാധാരണയായി പാമ്പുകൾ ഇണ ചേരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പാമ്പുകടിയും മരണങ്ങളും റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ ചൂടു കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ സംസ്ഥാനത്ത് ഇപ്പോഴും കടുത്ത ആശങ്കയായി പാമ്പുകടിയും മരണങ്ങളും തുടരുകയാണ്.
A 20 year old woman was bitten by a snake in her backyard in Thamarassery Kozhikode































