കാവുംമന്ദം : (https://truevisionnews.com/) വോട്ട് ചെയ്താൽ മധുരം കിട്ടുമെന്ന് കേട്ടറിഞ്ഞ് ബൂത്തിലെത്തിയ കന്നി വോട്ടർക്ക് ഒടുവിൽ നിരാശപ്പെടേണ്ടി വന്നു. കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ യുവാവാണ് ഹൽവ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ തന്നെ വിളിച്ചത്. വോട്ട് ചെയ്ത ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് ഹൽവ ആവശ്യപ്പെട്ടെങ്കിലും "ഇവിടെ ഹൽവ വിതരണമില്ല" എന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് വെബ്സൈറ്റിൽ കയറി തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫിസ് നമ്പർ എടുത്ത് പരാതി ഫോണിൽ വിളിച്ചു പറയുകയായിരുന്നു. തിരഞ്ഞെടുത്ത ബൂത്തുകളിൽ മാത്രമാണ് മധുരം നൽകുന്നത് എന്ന മറുപടി ലഭിച്ചെങ്കിലും തൃപ്തനായില്ല.
കലക്ടറുടെ പേജിൽ ഹൽവ നൽകുന്ന റീൽസ് ഉള്ളതിനാൽ കലക്ടറേറ്റിലും വിളിച്ചു. റിപ്പോർട്ട് ചെയ്യാം എന്ന മറുപടിയാണ് രണ്ടിടത്തു നിന്നും ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ജനാധിപത്യത്തിലേക്കുള്ള ആദ്യ യാത്ര മധുരം നിറഞ്ഞതാകും എന്നു പ്രതീക്ഷിച്ച് വോട്ട് ചെയ്ത യുവാവിന് കന്നി വോട്ട് ചെയ്ത സന്തോഷത്തിനിടയിലും മധുരം ലഭിക്കാത്തത് നേരിയ നിരാശയായി.
ആകെ 715 ബൂത്തുള്ള വയനാട്ടിൽ കന്നിവോട്ടർമാർക്കു വിതരണം ചെയ്യാൻ എത്തിയത് 200 കഷണം ഹൽവ മാത്രം. എല്ലാ കന്നിവോട്ടർമാർക്കും നൽകാൻ ഇതു തികയില്ലെന്നതിനാൽ ഓരോ മണ്ഡലത്തിലും ഓരോ ബൂത്തിൽ വീതം നൽകി. കൽപറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഏറ്റവുമധികം കന്നിവോട്ടർമാരുള്ള ബൂത്തുകൾ തിരഞ്ഞെടുത്താണു ഹൽവ കൊടുത്തത്.
കണിയാമ്പറ്റ യുപിഎസ്, മീനങ്ങാടി കമ്യൂണിറ്റി ഹാൾ, കുഞ്ഞോം ഗവ. എച്ച്എസ് എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഹൽവ വിതരണം. കണിയാമ്പറ്റയിൽ 51, മീനങ്ങാടിയിൽ 50, കുഞ്ഞോത്ത് 38 എന്നിങ്ങനെയാണു കന്നിവോട്ടർമാർക്ക് ഹൽവ നൽകിയത്.
ബാക്കി വന്ന ഹൽവ മീനങ്ങാടിയിലെ ഭിന്നശേഷി സൗഹൃദ ബൂത്തിലും കൊടുത്തു. കന്നിവോട്ടർമാർക്കെല്ലാം വോട്ട് സ്വീറ്റൻഡ് കേരള ക്യാംപെയ്നിന്റെ ഭാഗമായി ഫുൾവ–ഹൽവ പാക്കറ്റുകൾ സമ്മാനമായി നൽകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്.
First-time voter files complaint with Election Commission after not receiving halwa

































