(moviemax.in) ഡബ്ബിംഗ് രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ശ്രീജ രവി ഇന്ന് അഭിനയത്തിലും സജീവമാണ്. കാവ്യ മാധവൻ, നയൻതാര, റോമ, ശാലിനി തുടങ്ങി നിരവധി പ്രമുഖ നടിമാർക്ക് ശബ്ദം നൽകിയ ശ്രീജയുടെ ഏറ്റവും പുതിയ ചിത്രം 'മോഹിനിയാട്ടം' തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ശ്രീജ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കോംപ്ലിക്കേറ്റഡ് കല്യാണമായിരുന്നു തങ്ങളുടേത് എന്നും, ഭര്‍ത്താവിന്റെ കാര്യങ്ങളൊക്കെ നോക്കി ജീവിക്കണം എന്നതായിരുന്നു ആദ്യ കാലത്തെ തന്റെ സ്വപ്നം എന്നും ഒരു പൈങ്കിളി രീതിയിലായിരുന്നു ചിന്തകൾ എന്നും ശ്രീജ പറയുന്നു. ജോലിയ്ക്ക് പോകുന്നത് സങ്കല്പത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നും ശ്രീജ പറയുന്നു. എന്നാൽ തനിക്ക് സ്‌ട്രോക്ക് പോലൊരു അസുഖം വന്നിരുന്നതായും കല്യാണം കഴിക്കാന്‍ പറ്റില്ലെന്നും പ്രസവിക്കാന്‍ പറ്റില്ലെന്നും അങ്ങനെയുള്ള ആഗ്രഹങ്ങളൊക്കെ മറന്നേക്കണം എന്നും ആൻ ഡോക്ടർ പറഞ്ഞതായും ശ്രീജ പറഞ്ഞു.
'1989 ല്‍ ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. അതിന്റെ പുറകില്‍ ഒരു കഥയുണ്ട്, കുറച്ച് കോംപ്ലിക്കേറ്റഡ് കല്യാണമായിരുന്നു ഞങ്ങളുടേത്. തിരുത്തനി എന്ന അമ്പലത്തില്‍ പോയി, ഒരു ഒളിച്ചോട്ടം പോലൊരു കല്യാണമായിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല, പക്ഷേ മറ്റൊരു ഓര്‍മ പങ്കുവയ്ക്കാം. കല്യാണത്തിന് നന്നായി ഒരുങ്ങണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു കുടുംബിനിയായി, ഭര്‍ത്താവിന്റെ കാര്യങ്ങളൊക്കെ നോക്കി ജീവിക്കണം എന്നതായിരുന്നു എന്റെ സ്വപ്നം. ജോലി ചെയ്യുന്നതൊന്നും എന്റെ സങ്കല്‍പത്തില്‍ പോലും ഉണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ്, ഭര്‍ത്താവി ജോലി കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ ചായ കൊണ്ടു കൊടുക്കണം എന്നൊക്കെയുള്ള പൈങ്കിളി സ്വപ്‌നമായിരുന്നു എനിക്ക്.
പക്ഷേ എനിക്ക് ഒരു സ്‌ട്രോക്ക് പോലൊരു അസുഖം വന്നിരുന്നു. തലയ്ക്ക് എന്തോ ഭാരം വന്നത് പോലെ, ഇടത് ഭാഗം അങ്ങനെ തളര്‍ന്ന് പോകുന്നത് പോലെ ഒരവസ്ഥ. അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് അന്ന് ചികിത്സിച്ചത്, പത്ത് ദിവസം അവിടെ കിടന്നു. അത്രയും വലിയ ആശുപത്രിയില്‍ ചികിത്സിക്കാനുള്ള കഴിവുണ്ടായിട്ടല്ല, അടുത്തുള്ള ആശുപത്രി അതായിരുന്നു. എന്താണ് സംഭവം എന്ന് ആര്‍ക്കും അറിയില്ല, ഞങ്ങളുടെ ഫാമിലി ഡോക്ടറെ കാണാം എന്ന് കരുതിയപ്പോള്‍, അദ്ദേഹം ലീവിലായിരുന്നതിനാല്‍ കാണാന്‍ പറ്റിയില്ല.
സ്വകാര്യ ആശുപത്രിയില്‍ എത്തിയാല്‍ പിന്നെ അറിയാമല്ലോ, പത്ത് ദിവസം കഴിയാതെ അവര്‍ വിടില്ലല്ലോ. മിട്രല്‍ പ്രൊളാപ്‌സ് ആണ്, നിങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റില്ല, പ്രസവിക്കാന്‍ പറ്റില്ല, അങ്ങനെയുള്ള ആഗ്രഹങ്ങളൊക്കെ മറന്നേക്കണം.
ഇനി ഇങ്ങനെ ജീവിക്കാനേ തരമുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ചെന്നൈയിലെ വലിയൊരു ന്യൂറോ സര്‍ജന്‍ ഡോക്ടറായിരുന്നു അത്. അന്ന് വാല്‍വ് റീപ്ലെയിസ് ചെയ്യാന്‍ പൈസയില്ല എന്നൊക്കെ പറഞ്ഞ് ആ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി. അപ്പോഴേക്കും ഞങ്ങളുടെ ഫാമിലി ഡോക്ടര്‍ അസ്ലാം യൂസഫ് എത്തിയിരുന്നു. അദ്ദേഹത്തെ പോയി കണ്ടു, എല്ലാവര്‍ക്കും വരുന്ന വളരെ സാധാരണമായ ഒരു അവസ്ഥയാണിത്. ചിലര്‍ക്ക് ഓവര്‍ ടെന്‍ഷനോ മറ്റോ കൊണ്ട് കൊളാപ്‌സ് ആവുന്ന സംഭവമാണിത്, മറ്റൊരു പ്രശ്‌നവും നിനക്കില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീടതിന് മരുന്ന് പോലും ഞാന്‍ കഴിച്ചിട്ടില്ല. ഞാന്‍ കല്യാണവും കഴിച്ചു കുട്ടിയുമായി,' ശ്രീജ രവി പറഞ്ഞു.
'The doctor said I wouldn't be able to get married or give birth'; Sreeja Ravi shares her story of surviving a stroke and getting her life back

































