(moviemax.in) അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഈ സംഭവത്തിൽ, മുംബൈ സ്വദേശിയായ വ്യവസായി ആദിത്യ ദിദ്വാനിയ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ദുരനുഭവം ഉണ്ടായത്. തനിക്ക് ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
ഒരു കോച്ചിലെ തന്നെ രണ്ട് യാത്രക്കാരുടെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതോടെ, ആ കമ്പാർട്ട്മെന്റിലെ മറ്റ് യാത്രക്കാരും ഭക്ഷണം കഴിക്കുന്നത് നിർത്തി പ്രതിഷേധിച്ചു. എം/എസ് ബ്രിന്ദാവൻ ഫുഡ് പ്രോഡക്റ്റ്സ് എന്ന സ്ഥാപനമാണ് ട്രെയിനിൽ ഭക്ഷണവിതരണം നടത്തിയിരുന്നത്.
യാത്രക്കാരന്റെ പരാതി വൈറലായതോടെ റെയിൽവേ അധികൃതർ കർശന നടപടിയുമായി രംഗത്തെത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വീഴ്ച വരുത്തിയ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തുകയും അവരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി ഐആർസിടിസി (IRCTC) അറിയിച്ചു.
സംഭവത്തിൽ യാത്രക്കാരോട് ക്ഷമ ചോദിച്ച അധികൃതർ, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കി. അതേസമയം, കരാറുകാരനിൽ നിന്ന് ഈടാക്കുന്ന പിഴത്തുക ദുരനുഭവം നേരിട്ട യാത്രക്കാർക്ക് നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നുണ്ട്.
ഭക്ഷണത്തിനായുള്ള എഫ്.എസ്.എസ്.എ.ഐ (FSSAI) മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ പരിശോധനകൾ വേണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
Video of cockroach found in Vande Bharat food































