തൃത്താല: ( www.truevisionnews.com) നിയമസഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വ്യക്തിഹത്യ നടത്തുകയും ഭാര്യയുടെ ചിത്രം ഉൾപ്പെടെ വെച്ച് സമൂഹമാധ്യമങ്ങളിൽ കുടുംബത്തെ അധിക്ഷേപിക്കുന്നതായി തൃത്താല എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷ്. ലീഗ് സൈബർ കേന്ദ്രങ്ങളാണ് ഇതിന് പുറകിലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സോഷ്യൽ മീഡിയ ലിങ്ക് ഉൾപ്പെടെ ഡിജിപിക്ക് അദ്ദേഹം പരാതി നൽകി.
സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചാരണങ്ങൾ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ഏഴ് ഐ ടി സംഘത്തെയും അഞ്ചംഗ അഭിഭാഷക സംഘത്തെയും നിയോഗിച്ചുവെന്ന് എം ബി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സരസ് മേളയെക്കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണങ്ങൾ യുഡിഎഫിന്റെ സ്ഥിരം രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും ലീഗ് സൈബർ സംഘങ്ങളാണ് ഈ അപവാദ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നത്. എകെജിയെയും മീരയെയും അധിക്ഷേപിച്ചതുപോലെ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഒരു ‘ഒളിപ്പോരാണ്’ ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
LDF candidate MB Rajesh files complaint with DGP over family being insulted on social media including personal attacks and pictures of his wife

































