മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ, മുഖ്യമന്ത്രിയെ പരിഹസിച്ച് നടൻ സലിം കുമാർ രംഗത്ത്. വി.ഡി. സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിച്ച് മുഖ്യമന്ത്രി പുലിമടയിൽ തല വയ്ക്കരുതെന്ന് സലിം കുമാർ പറഞ്ഞു. നേരത്തെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെക്കൊണ്ട് 'ധൃതരാഷ്ട്രർ' എന്ന് എഴുതിച്ച ചരിത്രമാണ് വി.ഡി. സതീശനുള്ളതെന്ന് സലിം കുമാർ ഓർമ്മിപ്പിച്ചു. "മുഖ്യമന്ത്രിയെക്കൊണ്ട് മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് സതീശൻ എഴുതിക്കും. അതുകൊണ്ട് ചർച്ചയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത്," സലിം കുമാർ പറഞ്ഞു.
തനിക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെ, 'ഊളംപാറ' എന്നൊരു മാനസികാരോഗ്യ കേന്ദ്രമില്ലെന്നും അങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിൽ അവരുടെ വിലാസം മുഖ്യമന്ത്രി നൽകണമെന്നും അവരോട് മാപ്പ് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ കൊടിപിടിച്ചുള്ള പരിപാടി ഞാൻ ആറാം വയസ്സിൽ തുടങ്ങിയതാണ്. അന്ന് ഭയക്കാത്ത താൻ ഇപ്പോൾ ഭയക്കില്ല. സഖാക്കൾ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ്. അത് അവരുടെ സ്ഥിരം പരിപാടിയാണ്. കേസെടുത്ത് പേടിപ്പിച്ച് തന്നെ വീട്ടിൽ കയറ്റാൻ നോക്കിയതാണ്. താൻ അതിനെയൊന്നും ഭയക്കുന്നില്ലെന്നും ഇനിയും എല്ലായിടത്തും യു.ഡി.എഫ് പ്രചാരണങ്ങളിൽ സജീവമാവുമെന്നും സലീംകുമാർ പറഞ്ഞു.
Salim Kumar mocks the Chief Minister in a debate with V.D. Satheesan




























