തിരുവനന്തപുരം: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാർക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നതായി പരാതി. തങ്ങളെ വ്യക്തിഹത്യ ചെയ്യാനും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിതമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെയും ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും വിവിധ വ്യാജ അക്കൗണ്ടുകൾക്കെതിരെയുമാണ് പ്രധാനമായും പരാതികൾ ഉയർന്നിട്ടുള്ളത്.
രണ്ടാമത്തെ ബലാത്സംഗ കേസിലെ അതിജീവിത, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ നിരന്തരമായ അധിക്ഷേപം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. അതേസമയം, മൂന്നാം കേസിലെ അതിജീവിത നിയാസ് മലബാറി എന്ന അക്കൗണ്ടിനും സോഷ്യൽ മീഡിയയിലെ മറ്റ് വ്യാജ അക്കൗണ്ടുകൾക്കുമെതിരെ രണ്ട് പരാതികൾ സമർപ്പിച്ചു. ഈ പരാതികൾ അതീവ ഗൗരവകരമായി പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി, വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കേസെടുക്കാൻ അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം പരാതികൾ വിലയിരുത്തുകയും പ്രാഥമിക പരിശോധനയ്ക്ക് ശേഷം കേസെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഫെനി നൈനാനെതിരെയുള്ള പരാതി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. മറ്റ് പരാതികളിൽ കാസർകോട്, പത്തനംതിട്ട സൈബർ പോലീസ് അന്വേഷണം നടത്തും.
Cyber abuse Survivors file complaint against Rahul's friends Feni Nainan and Nias Malabari
































