കൊച്ചി: (truevisionnews.com) കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ കടലിലെ ആഡംബര കപ്പൽ പാർട്ടികളിലേക്കും (Cruise Party) വ്യാപിപ്പിച്ചിരിക്കുകയാണ്.
പിടിയിലായ പ്രതികളിൽ ഒരാളായ ഷോൺ ശനിയാഴ്ച കൊച്ചിയിൽ ഒരു ക്രൂയ്‌സ് പാർട്ടി സംഘടിപ്പിച്ചിരുന്നതായും അവിടെ വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് ലഭിച്ച പുതിയ വിവരം.
കൊച്ചി നഗരത്തിലെ ആഡംബര പാർട്ടികളുടെ സ്ഥിരം സംഘാടകനായ ഷോൺ, കഴിഞ്ഞ വർഷം 'നെഫർറ്റിറ്റി' ക്രൂയിസിൽ നടന്ന സമാനമായ ലഹരിപ്പാർട്ടിക്കിടെ കസ്റ്റംസ് പരിശോധനയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യക്തിയാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഇന്നലെ നടന്ന റെയ്ഡിൽ ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേരെ കൊക്കെയ്ൻ അടക്കമുള്ള മാരക ലഹരിമരുന്നുകളുമായി പിടികൂടിയിരുന്നുവെങ്കിലും ഇവരെ നിലവിൽ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്.
എന്നാൽ, പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവും മെത്താംഫെറ്റമിനും ഉൾപ്പെടെയുള്ളവ വിദേശത്തുനിന്നാണ് എത്തിയതെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലഹരിമരുന്ന് കടത്തിന്റെ രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും അന്വേഷണം ഊർജ്ജിതമാക്കി.
കൊച്ചിയിലെ ആഡംബര കപ്പലുകൾ കേന്ദ്രീകരിച്ച് ഇത്തരം പാർട്ടികൾ പതിവാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ പരിശോധനകൾ ഉണ്ടാകാനാണ് സാധ്യത.
Eight people caught with drugs in Kochi released

































