(moviemax.in) സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ മഞ്ജു പത്രോസിന്റെ പുതിയ അഭിമുഖം ശ്രദ്ധേയമാകുന്നു. 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ജീവിതാനുഭവങ്ങൾ തന്നെ എങ്ങനെ പാകപ്പെടുത്തിയെന്നും തന്റെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും മഞ്ജു മനസ്സ് തുറക്കുന്നു.
''ഞാൻ ബിഎഡ് വരെ പഠിച്ച ആളാണ്. പക്ഷ, ജോലിക്കൊന്നും ഞാൻ ശ്രമിച്ചില്ല. കല്യാണം കഴിച്ച് കുഞ്ഞൊക്കെയായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. ജീവിത ലക്ഷ്യം തന്നെ കല്യാണം കഴിക്കുക എന്നതായിരുന്നു. ഞാനൊക്കെ വളർന്ന് വന്ന സാഹചര്യത്തിന്റേതായിരിക്കും. ഒരു ജോലിയുടെ പ്രസക്തി എന്താണെന്നും നമ്മുടെ കയ്യിൽ പത്ത് രൂപയുണ്ടെങ്കിൽ അതിന്റെ ബലം എന്താണെന്നും പിന്നീടാണ് മനസിലായത്. ഞാനെന്നെ സ്നേഹിച്ചപ്പോഴാണ് എനിക്കെല്ലാവരോടും സ്നേഹം തോന്നിയത്. മുമ്പ് ഞാൻ എല്ലാവരെയും ആശ്രയിച്ച് ജീവിക്കുമായിരുന്നു. എനിക്കാരുമില്ലെന്ന് ചിന്തിക്കുമായിരുന്നു. ഇന്ന് എനിക്ക് ആരുമില്ലെങ്കിലും കുഴപ്പമില്ല. എനിക്കെന്നെ സ്നേഹിക്കുന്ന വളരെ കുറച്ചാളുകൾ മതി. വലിയൊരു തിരിച്ചറിവാണത്.
അഞ്ച് കൊല്ലങ്ങൾക്ക് മുമ്പുള്ള എന്റെ ശരികൾ ഇന്ന് ശരിയല്ല. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ കാഴ്ചപ്പാടുകൾ ഒരുപാട് മാറി. പത്ത് കൊല്ലം മുമ്പ് വിചാരിച്ചത് ഞാൻ പൂർണമായും ഒരാളിൽ അടിമപ്പെട്ട് ജീവിക്കണം, എന്റെ ആൾ പറയുന്നത് മാത്രമാണ് എന്റെ വാക്ക്, അയാളില്ലാതെ ഭക്ഷണം കഴിക്കാൻ പാടില്ല എന്നൊക്കെയാണ്. അതിൽ നിന്നൊക്കെ ഞാൻ മാറി. ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കണം. അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം'', കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പത്രോസ് പറഞ്ഞു.
Content Highlight: I thought only my husband was right, but today it changed; Manju Patrose opens up

































