ചാവക്കാട്: (truevisionnews.com) മൂന്ന് പോക്‌സോ കേസുകളിൽ ഇതിനകം ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്ന പ്രതിക്ക് നാലാമത്തെ പോക്‌സോ കേസിലും കഠിനതടവ് വിധിച്ചു. ചാവക്കാട് തിരുവത്ര ഇ.എം.എസ്. നഗർ സ്വദേശിയായ റമളാൻ വീട്ടിൽ മൊയ്തുവിനെയാണ് (70) ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ഒമ്പത് വർഷം കഠിനതടവിനും 60,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി അധികതടവ് അനുഭവിക്കണം. 2023 മാർച്ചിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. നേരത്തെ സമാനമായ മൂന്ന് കേസുകളിൽ പ്രതിയായ ഇയാൾക്ക് കോടതി കടുത്ത ശിക്ഷകൾ നൽകിയിരുന്നു.
ഒരു കേസിൽ മരണം വരെ ജീവപര്യന്തം കഠിനതടവും മറ്റ് രണ്ട് കേസുകളിലായി യഥാക്രമം 23 വർഷവും 10 വർഷവും കഠിനതടവ് അനുഭവിച്ചു വരികയാണ് മൊയ്തു. ഇതിന് പിന്നാലെയാണ് നാലാമത്തെ കേസും ഇയാൾക്കെതിരെ തെളിയിക്കപ്പെട്ടത്.
ചാവക്കാട് പോലീസ് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പുതിയ വിധി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി.
Sentenced in fourth POCSO case after serving sentence in three cases
































