തിരുവനന്തപുരം: (https://truevisionnews.com/) മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനെ താൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതേവരെ താൻ സുധാകരനുമായി സംസാരിച്ചിട്ടില്ല. വലിയ ആളാണെന്ന് കേട്ടിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കണ്ണൂരിലെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
അതേസമയം തിരുവനന്തപുരം സെൻട്രൽ സീറ്റിലെ സ്ഥാനാർത്ഥിനിർണയത്തിൽ ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം തിരുവനന്തപുരം സെൻട്രലിലെ സ്ഥാനാർഥിയെ തീരുമാനിക്കും. നേതാക്കളായ എം ടി രമേശ്, എസ് സുരേഷ്, എ എൻ രാധാകൃഷ്ണൻ എന്നിവർ ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കും. ജയിക്കാനും ജയിപ്പിക്കാനും പാർട്ടിയിൽ ആളുണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൂടുതൽ പേർ ബിജെപിയിലേക്ക് വരും. ആർജെഡിയിൽനിന്ന് രാജിവെച്ച വി സുരേന്ദ്രൻ പിള്ളയുടെ കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം. സുരേന്ദ്രൻ പിള്ള എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ്. അദ്ദേഹം വരാൻ തയ്യാറായാൽ ചുവന്ന പരവതാനിയിട്ട് സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള ഡീൽ പണ്ടുമുതലുള്ള രീതിയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ആ ഡീൽ അത് ഇനിയും കേരളത്തിൽ നടക്കും. ജനങ്ങളെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയം ഇനി നടക്കില്ല. വികസനത്തേക്കുറിച്ച് കാഴ്ചപ്പാടില്ലാതെ ബിജെപിക്കൊപ്പം മത്സരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ പോയി വഴിപാട് കഴിച്ചാലും സിപിഐഎം മൂന്നാമതും ഭരിക്കില്ല. എന്തൊക്കെ കസർത്ത് കാണിച്ചാലും അത് നടക്കില്ല. ശബരിമലയിലെ അഴിമതി തുറന്നുകാണിക്കും. ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം വിശ്വാസികളുടെ വിശ്വാസം സർക്കാർ സംരക്ഷിക്കുന്നില്ല. തന്ത്രിയെപ്പോയി താൻ കണ്ടത് വളച്ചൊടിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
I have never even met K Sudhakaran in my life, but I have heard that he is a great person; Rajeev Chandrasekhar

































