(moviemax.in) കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, മത്സരരംഗത്തെ സിനിമാ-സാംസ്കാരിക താരങ്ങളുടെ സാന്നിധ്യം ചർച്ചയാകുന്നു. ഇക്കുറി ട്വന്റി ട്വന്റിക്ക് വേണ്ടി നിരവധി സെലിബ്രിറ്റികളാണ് ജനവിധി തേടുന്നത്. ഈ പശ്ചാത്തലത്തിൽ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകൻ ആലപ്പി അഷ്റഫ്.
സെലിബ്രിറ്റികളെ രാഷ്ട്രീയ പരീക്ഷണങ്ങൾക്കായി രംഗത്തിറക്കുന്നതിലെ പ്രായോഗികതയെയും രാഷ്ട്രീയ നിലപാടുകളെയും ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
''ബിഗ് ബോസിലെ ചില താരങ്ങൾ പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്നും സീറ്റ് ഒപ്പിച്ചെടുക്കാൻ തേരാപ്പാര നടന്നുവെങ്കിലും കാലിലെ ചെരുപ്പ് തേഞ്ഞതല്ലാതെ അവരെയാരും ഏഴയലത്ത് അടുപ്പിച്ചില്ല. അവസാനം ഇവരൊക്കെ അഭയം തേടിയത് ട്വന്റി 20 എന്ന പ്രാദേശിക കക്ഷിയിലാണ്. ബിഗ് ബോസ് വിന്നറായ അഖിൽ മാരാരെ തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവായ വിഡി സതീശനെ കണ്ട് തനിക്ക് മത്സരിക്കാൻ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചതിന്റെ നീരസം കൊണ്ട് വി ഡി സതീശിന്റെ മുഖത്ത് ചാണകം എറിയാൻ തോന്നി എന്ന് അദ്ദേഹം പറഞ്ഞു. സാബു ജേക്കബിനെ കണ്ട് സീറ്റ് ആവശ്യപ്പെട്ടപ്പോൾ ചാണകം എറിയുമെന്നുള്ള ഭയം മൂലമാകാം ഉടൻ സീറ്റ് നൽകിയത്.
ട്വൻ്റി20യുടെ മറ്റൊരു സ്ഥാനാർത്ഥിയായ അഞ്ജലി നായർ നല്ലൊരു നടിയാണ്, നന്നായി അഭിനയിക്കാൻ അറിയാം. എന്നാൽ ജനങ്ങളുമായുള്ള അടുപ്പത്തെകുറിച്ച് ചോദിച്ചപ്പോൾ അവർ പറയുന്നത് മേക്കപ്പിടാതെ വീടിനടുത്തുള്ള കടയിലേക്ക് നടന്നുപോയി സാധനം വാങ്ങിക്കും, അപ്പോൾ കാണുന്നവരോടൊക്കെ സംസാരിക്കും എന്നതാണ്. അഞ്ജലി നായർ എന്തിനാണ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്ന് അവർക്ക് പോലും മനസ്സിലായിട്ടില്ല.
Alleppey Ashraf questions the political maturity of celebrities

































