(moviemax.in) ദളപതി വിജയിയെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ സെൻസർ പ്രതിസന്ധി തുടരുന്നു. സിനിമയ്ക്ക് പ്രദർശനാനുമതി ലഭിക്കാത്തതിനെത്തുടർന്ന് സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി ചിത്രം വീണ്ടും വിലയിരുത്തി. ചൊവ്വാഴ്ച മുംബൈയിൽ വെച്ചായിരുന്നു കമ്മിറ്റി അംഗങ്ങൾക്കായി പ്രത്യേക സ്ക്രീനിംഗ് നടന്നത്.
നേരത്തെ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് അണിയറപ്രവർത്തകർ കോടതിയെ സമീപിച്ചത്. സെൻസർ ബോർഡിന്റെ കർശന നിലപാടുകൾ കാരണം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായതിൽ ആരാധകർ വലിയ നിരാശയിലാണ്. റിവൈസിങ് കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ 'ജനനായകൻ' ഉടൻ തിയേറ്ററുകളിൽ എത്തുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും.
സിനിമയിൽ രാഷ്ട്രീയപരാമർശങ്ങൾ ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പുനഃപരിശോധിക്കണമെന്ന് സെൻസർ ബോർഡ് ശുപാർശ ചെയ്തു. ഇതോടെ, 'ജനനായക'ന്റെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം ഇനി തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്. ഇലക്ഷന് ശേഷം മെയ് മാസത്തിൽ സിനിമ പുറത്തിറക്കാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.
ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
The verdict of 'Jananayakan' is now before the Election Commission; The ban imposed on Vijay's film continues
































