കണ്ണൂര്‍: ( https://truevisionnews.com/) കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിക്കിടെ തൊണ്ടയിടറി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. അന്തരിച്ച തന്റെ സന്തതസഹചാരി കാപ്പാടൻ രമേശന്റെ കുടുംബത്തിനായുള്ള സ്മൃതിമന്ദിരത്തിന്റെ താക്കോൽദാന ചടങ്ങിനിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ തൊണ്ടയിടറിയത്. മാർക്സിസ്റ്റ് അക്രമങ്ങളിൽ നിന്ന് തന്റെ ജീവൻ സംരക്ഷിക്കാൻ കവചമായി നിന്നത് രമേശനാണെന്ന് അദ്ദേഹം വിതുമ്പലോടെ സ്മരിച്ചു.
കാപ്പാടൻ രമേശനെക്കുറിച്ച് സുധാകരന്‍ ഫേസ്ബുക്കിലും ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരുന്നു.കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ പ്രിയപ്പെട്ടവനെ ഓർക്കാറുണ്ടെന്ന് സുധാകരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാൽ വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടിൽ നിന്ന് യാത്രയാക്കുമ്പോൾ കാപ്പാടൻ രമേശനെ പോലെയുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ മാത്രമായിരുന്നു എന്റെ ആത്മബലം. കാപ്പാടൻ രമേശൻ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി കത്തിജ്വലിച്ചു നില്‍ക്കുന്നു.
ഒരു മനുഷ്യൻ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വേണ്ടി സമർപ്പിച്ചാൽ, ആ മനുഷ്യൻ ഒരിക്കലും മരിക്കുകയില്ല. ജീവിതയാത്രയിൽ ചിലർ ഒപ്പം നടക്കും.ചിലർ ഒരു ഘട്ടത്തിൽ പിരിഞ്ഞുപോകും.പക്ഷേ ചിലർ ഉണ്ടാകും നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവർ.
ഞാൻ മുന്നിൽ നടന്നപ്പോൾ പിന്നിൽ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവും എൻ്റെ ഏറ്റവും വലിയ ശക്തിയായിരുന്നു' കെ.സുധാകരന്‍ പറയുന്നു.
KSudhakaran mourns the memories of his childhood friend




























