തിരുവനന്തപുരം:(https://truevisionnews.com/) കേരളത്തിലെ തീരദേശ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ മാർച്ച് 16 രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും സമാനമായ രീതിയിൽ തിരമാലകൾ ശക്തമായേക്കാം.
കന്യാകുമാരി തീരത്ത് തിങ്കളാഴ്ച്ച രാത്രി വരെ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ ഇടയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി ഹാർബറുകളിൽ കെട്ടിയിടണമെന്നും വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
തിരമാലകൾ ശക്തമാകുന്ന സാഹചര്യത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് അപകടകരമാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിൽ വിനോദസഞ്ചാരത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ വേണമെന്നും ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
'Black sea' alert on Kerala coast; possibility of high waves and sea erosion.
































