നെടുമ്പാശ്ശേരി:(https://truevisionnews.com/) വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ടിക്കറ്റ് നിരക്കുകൾ വർധിച്ചേക്കും. ആഗോളതലത്തിലെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാന ഇന്ധനത്തിന്റെ നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. വിമാനക്കമ്പനി പ്രതിനിധികൾ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.
യൂറോപ്പിലേക്കും നോർത്ത് അമേരിക്കയിലേക്കുമുള്ള സർവീസുകൾക്ക് നിലവിൽ ആകാശപാതകളിൽ നിയന്ത്രണമുണ്ട്. ഇതുമൂലം വിമാനങ്ങൾ ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നത് ലക്ഷക്കണക്കിന് രൂപയുടെ അധിക ഇന്ധനച്ചെലവിനാണ് കാരണമാകുന്നത്.
ഇതിന് പുറമെ ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ വൻ വർധനവും കമ്പനികൾക്ക് കനത്ത ബാധ്യതയാകുന്നു. ഗൾഫ് മേഖലയിൽ നിന്ന് മടങ്ങാൻ ധാരാളം യാത്രക്കാരുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ കുറവും സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ സർക്കാർ ഇടപെടണമെന്നാണ് കമ്പനികളുടെ ആവശ്യം.
Airfares may increase; airlines demand reduction in fuel tax

































