കൊച്ചി: (truevisionnews.com) ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കാക്കൂർ സ്വദേശിയായ നൈജിൽ സായിമിനെയാണ് (21) ഒരു സംഘം ആക്രമിച്ചത്. സംഭവത്തിൽ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.
ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. കേസിലെ ഒന്നാം പ്രതിയായ മെഹനാസുമായി അകന്നു കഴിയുന്ന യുവതിയുടെ ടാക്സിയാണ് നൈജിൽ ഓടിച്ചിരുന്നത്. ഈ യുവതി നിലവിൽ എടയപ്പുറത്തെ ഫ്ലാറ്റിൽ തനിച്ചാണ് താമസം. സുഹൃത്ത് സെബിലിനൊപ്പം കോട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്ന നൈജിലിനെ അവിടെ നിന്നുമാണ് സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
നൈജിലിനും കാർ ഉടമയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഭീഷണിപ്പെടുത്തി പറയിപ്പിച്ചതും പ്രതികൾ മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒന്നിന് രാത്രി 8.30ഓടെ കാർ യുവതിക്ക് കൈമാറുന്നതിനായി നൈജിൽ സെബിലിനൊപ്പം കാറുമായി എടയപ്പുറത്ത് എത്തിയപ്പോഴാണ് പ്രതികൾ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കാർ സ്വന്തമായി പണം ചെലവഴിച്ച് വാങ്ങിയതാണെന്നും അത് ഭാര്യയുടെ പേരിലായതിനാൽ വിട്ടുകൊടുക്കില്ലെന്നും മെഹനാസ് വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.
Uber taxi driver kidnapped and beaten in Aluva; case registered against three people
































