കോഴിക്കോട്: (https://truevisionnews.com/) രാജ്യത്ത് പാചകവാതക വിലവർധനവിന് പിന്നാലെ സിലിണ്ടർ ബുക്കിങ്ങിലും കടുത്ത നിയന്ത്രണങ്ങൾ വരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഊർജ്ജവിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് പെട്ടെന്നുള്ള ഈ പരിഷ്കാരത്തിന് പിന്നിൽ. ഒരു സിലിണ്ടർ മാത്രമുള്ളവർക്കും രണ്ട് സിലിണ്ടർ ഉള്ളവർക്കും ബുക്കിങ് ഇടവേളകളിൽ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി ഗ്യാസ് ഏജൻസികൾ വ്യക്തമാക്കുന്നു.
ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി ഗ്യാസ് ഏജന്‍സികള്‍ പറയുന്നു.
രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില ഇന്ന് വർധിപ്പിച്ചിരിക്കുകയാണ്. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 913 രൂപയായി. വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ സിലിണ്ടറിന് 1883 രൂപയായി ഉയര്‍ന്നു.
വാണിജ്യ സിലിണ്ടറിന് വില വര്‍ധിച്ചത് ഹോട്ടല്‍ മേഖലയ്ക്കും വ്യവസായ സംരഭകര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പേരില്‍ എണ്ണക്കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുവെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
Restrictions on cooking gas booking; 21-day gap to book cylinders

































