ആലപ്പുഴ: ( www.truevisionnews.com ) പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. മങ്കൊമ്പിലെ എസി റോഡ് ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യാനായി പോയി.
ഇതിന് പിന്നാലെ പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ തത്സമയ സ്ട്രീമിങിനുള്ള എഫ്ബി ലൈവ് തന്റെ പേജിൽ നിന്ന് ജി സുധാകരൻ നീക്കി. തൻ്റെ അനുമതിയില്ലാതെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള അഡ്‌മിൻ എഫ്‌ബി ലൈവ് പുറത്തുവിട്ടുവെന്നാണ് ജി സുധാകരൻ പ്രതികരിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ആഞ്ഞടിച്ചാണ് ജി സുധാകരൻ നേരത്തെ പാർട്ടിയുമായുള്ള അകലം പരസ്യമാക്കിയത്. രാവിലെ ഒൻപതരയോടെ പുന്നപ്രയിലെ കാർമൽ പോളിടെക്‌നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജി സുധാകരനെ അനുനയിപ്പിക്കാൻ എത്തുമോയെന്നതായിരുന്നു ആകാംക്ഷ.
എന്നാൽ റോഡ് മാർഗം മാങ്കൊവിൽ എത്തിയ അദ്ദേഹം നവീകരിച്ച എസി റോഡ് ഉദ്ഘാടനം ചെയ്ത് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യാൻ പോയി. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിച്ചെങ്കിലും കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ജി സുധാകരൻ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. സിപിഎം അംഗത്വം പുതുക്കാൻ ഈ മാസം 31 വരെയാണ് സമയം.
അതേസമയം ഒരു ദ്വീപിന്റെ സ്വപ്നസാക്ഷാത്കാരമായ ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ നാടിന് സമർപ്പിക്കും. കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമെന്ന റെക്കോർഡാണ് കിഫ്ബി ഫണ്ടിൽ നിന്ന് നൂറ് കോടി രൂപമുടക്കി നിർമ്മിച്ച പാലത്തെ കാത്തിരിക്കുന്നത്. പാലത്തിന്റെ ഉദ്ഘാടനത്തിന് നടൻ മമ്മൂട്ടി ആശംസയറിയിച്ചു.
g sudhakaran removes facebook live of perumbalam bridge inauguration

































