കാസർകോട്: (truevisionnews.com) നാലത്തടുക്കയിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കുടുംബവും ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തി.
പ്രതിപ്പട്ടികയിലുള്ളവരെ ചോദ്യം ചെയ്യാൻ പോലും വിദ്യാനഗർ പോലീസ് തയ്യാറാകുന്നില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ പോലീസ് കൂട്ടുനിൽക്കുകയാണെന്നും ഇവർ ആരോപിക്കുന്നു. മകളെ മരണത്തിലേക്ക് നയിച്ച അഫ്രീദ് എന്ന സുഹൃത്തിന്റെ കൈവശം ജസീലയുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും അവ കണ്ടെത്താൻ മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്നും ജസീലയുടെ മാതാവ് മുംതാസ് ആവശ്യപ്പെട്ടു.
രണ്ടര പവൻ സ്വർണ്ണം നൽകിയത് തിരികെ ചോദിച്ചപ്പോഴാണ് ജസീലയ്‌ക്കെതിരെ കള്ളപ്പരാതി ഉന്നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ചെയ്യാത്ത തെറ്റിന്റെ പേരിൽ താൻ അപമാനിക്കപ്പെട്ടുവെന്നും നിരപരാധിയാണെന്നും കരഞ്ഞു പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് 24-കാരിയായ ജസീല കഴിഞ്ഞയാഴ്ച ജീവനൊടുക്കിയത്.
പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിട്ടും അവർ അത് സ്വീകരിച്ചില്ലെന്ന സങ്കടവും മരണത്തിന് മുൻപ് ജസീല പങ്കുവെച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ നഷ്ടപ്പെട്ടെന്ന പരാതിയിൽ ആദൂർ പോലീസ് ജസീലയെ ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റത്തിൽ പങ്കുള്ളതായി തെളിയിക്കാൻ സാധിച്ചിരുന്നില്ല.
നീതി തേടി അലയുന്ന കുടുംബം ഇപ്പോൾ കടുത്ത പ്രതിഷേധത്തിലാണ്.
Jaseela's death: Police are colluding to sabotage her, family comes out against the police

































.jpeg)