തെഹ്‌റാൻ : ( https://truevisionnews.com/) തങ്ങളുടെ മണ്ണിൽ മിസൈലുകൾ വർഷിച്ച ഇസ്രായേലിനും അമേരിക്കയ്ക്കുമുള്ള ഇറാന്റെ മറുപടി വൈകില്ല. തെഹ്‌റാനിലുണ്ടായ സംയുക്ത ആക്രമണത്തിന് പതിന്മടങ്ങ് ശക്തിയോടെയുള്ള തിരിച്ചടി നൽകുമെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു. യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേലായിരിക്കാം, എന്നാൽ അതിന്റെ അന്ത്യം അവരുടെ കൈകളിലായിരിക്കില്ല.
ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ഇസ്രയേൽ ഇറാനിൽ ബോംബാക്രമണം നടത്തിയത്. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയാണ് ഇസ്രയേൽ നീക്കം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണമാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു കഴിഞ്ഞു.
ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Iran says it will not be afraid of attacks, will not be deterred
































