തെഹ്‌റാൻ:( https://truevisionnews.com/) ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ആക്രമണം നടന്ന വിവരം ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാന്റെ ആണവ ചർച്ചകൾ പരാജയപ്പെട്ടതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ ഇസ്രായേൽ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ നടന്ന ഈ ആക്രമണത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കി. തെഹ്‌റാനിലെ പ്രധാന കേന്ദ്രങ്ങളായ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പടിഞ്ഞാറൻ തെഹ്‌റാനിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അൽ ജസീറയും സ്ഥിരീകരിച്ചു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുയുടെ തെഹ്റാനിലെ ഓഫീസുകൾക്ക് സമീപമാണ് ആക്രമണം നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേൽ സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഐഡിഎഫ് കർശന നിർദേശം നൽകിയിട്ടുണ്ട്.
രാജ്യമെമ്പാടും അപായ സൈറണുകൾ മുഴങ്ങുന്നതായും മിസൈൽ വിക്ഷേപണ സാധ്യതകൾ മുൻകൂട്ടി കണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിക്കുന്ന ഈ സാഹചര്യത്തിൽ വരും മണിക്കൂറുകളിലെ നീക്കങ്ങൾ ഏറെ നിർണായകമാണ്.
Israeli airstrikes in Iran; Middle East on edge of war

































