കൊച്ചി: ( https://truevisionnews.com/) മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് 'കേരള സ്റ്റോറി 2' സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി. സിനിമയുടെ ട്രെയിലറിൽ ഇല്ലാത്ത രംഗങ്ങൾ ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലിയാണ് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയത്. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
സിനിമയില്‍ മുസ്‌ലിം മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്വേഷം പടര്‍ത്തുന്ന ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് 'നിരവധി യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ' എന്ന് എഴുതി കാണിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്നതായും ചിത്രത്തില്‍ കാണിക്കുന്നു. ഇന്ത്യയിലെ അവിവാഹിതരായ 85 ദശലക്ഷം പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ വിവാഹം ചെയ്ത് മതം മാറ്റുന്നതായും ടീസറില്‍ കാണിക്കുന്നു. ഇത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആബിദ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
കേരളത്തില്‍ വ്യാപകമായി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്ന രീതി നിലനില്‍ക്കുന്നുണ്ട് എന്ന് ചിത്രത്തില്‍ പറയുന്നു. കൂടാതെ ഇതിനെതിരായി ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പറയുന്നുണ്ട്. 'ഇന്‍ഷാ അള്ളാ, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ഇസ്‌ലാമിക രാജ്യമായി മാറും.
ഇന്ത്യ മുഴുവന്‍ ശരിയത്ത് നിയമം നടപ്പിലാക്കും' എന്ന് ഒരു മുസ്‌ലിം പുരുഷന്‍ പറയുന്നിടത്താണ് ടീസര്‍ ആരംഭിക്കുന്നത്. ഈ കാരണങ്ങളാല്‍ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച സിനിമയുടെ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആബിദ് അലി പരാതിയില്‍ ആവശ്യപ്പെട്ടു.
Police complaint against Kerala Story 2 yputh congress

































