Feb 28, 2026 11:42 AM

കോഴിക്കോട്: ( https://truevisionnews.com/) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫ് സിറ്റിങ് എം.എൽ.എമാർ എല്ലാവരും വീണ്ടും ജനവിധി തേടും. കോഴിക്കോട് ജില്ലയിലെ സിറ്റിങ് എംഎൽഎമാർ മത്സരിക്കും.

ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസും, പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും വീണ്ടും രംഗത്തിറങ്ങും. സാധ്യത പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറും. കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മത്സരിക്കും. ഇതിന് പുറമെ കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരും വീണ്ടും മത്സരിക്കും.

അതേസമയം, സിപിഎമ്മിലെ പ്രമുഖർ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കെ.കെ ശൈലജയും, എം.എം മണിയും, തോമസ് ഐസക് അടക്കമുള്ളവരും മത്സരിക്കുന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും.

കഴിഞ്ഞതവണ 75 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇത്തവണ അതിൽ കൂടിയാലും കുറയില്ല. കണ്ണൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടികയിൽ കെ.കെ ശൈലജയും സ്പീക്കർ എ.എൻ ഷംസീറും ഉൾപ്പെട്ടിരുന്നില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് ഇവരുടെ സ്ഥാനാർഥിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

എം.വി ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ പേരാണ് പട്ടികയിൽ ഉള്ളത്. അതിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന പറവൂർ സീറ്റ് ഏറ്റെടുക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ട്. മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ പ്രതിപക്ഷ നേതാവിനെ അവിടെ തളച്ചിടാം എന്നാണ് സിപിഎം കരുതുന്നത്.

Sitting MLAs from Kozhikode will contest

Next TV

Top Stories










News Roundup