കാസർകോട്: (https://truevisionnews.com/) മന്ത്രിയുടെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കും. ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെഎസ്‍യു കുട്ടികൾ മന്ത്രിയെ തൊട്ടിട്ടില്ല. മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണമെന്നും പരിയാരത്ത് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്, ആരോഗ്യം പ്രധാനപ്പെട്ടതാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.
പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പൊലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അൽപസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതിനിടെ, മന്ത്രി വീണാ ജോർജിനെ കെഎസ്‍യുക്കാർ ആക്രമിച്ചു എന്ന പരാതി തെളിയിക്കാൻ, സിപിഎം പുറത്തുവിട്ട ദൃശ്യങ്ങൾ പൊളിഞ്ഞു. ആരോഗ്യമന്ത്രിയുടെ ഗൺമാന്റെ വസ്ത്രമാണ് മന്ത്രിയുടെ കഴുത്തുവരെ എത്തിയ കരിങ്കൊടി എന്ന പേരിൽ പ്രചരിപ്പിച്ചത്. ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ് സിപിഎമ്മിന്റെതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കലാപത്തിനുള്ള ഗൂഢാലോചന ആരോപിച്ച് സ്പീക്കർക്കെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി.
RajmohanUnnithan mocks Health Minister Veena George over attack



























