കോഴിക്കോട്: ( www.truevisionnews.com ) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരരംഗത്തുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നെങ്കിലും, കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ സംസ്ഥാനമൊട്ടാകെ പ്രചാരണത്തിന് നേതൃത്വം നൽകേണ്ടതിനാൽ അന്ന് മാറിനിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തന്റെ ആവശ്യങ്ങളോട് ഹൈക്കമാൻഡ് മുഖംതിരിക്കില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങളെല്ലാം ഇതുവരെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും പരിചയസമ്പന്നരും പുതുമുഖങ്ങളും പട്ടികയിൽ ഉണ്ടാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവിൽ ചിലരുടെ പേരുകൾ സ്ഥാനാർത്ഥികളായി പ്രചരിക്കുന്നത് ശരിയല്ലെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഹൈക്കമാൻഡും പാർട്ടി നേതൃത്വവും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചില സീറ്റുകൾ വെച്ചുമാറണം. അത്തരം ചർച്ചകൾ മുന്നണിയിൽ നടക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ എല്ലാം പരിഹരിക്കും. മലബാറിൽ കോൺഗ്രസിന് ഇത്തവണ മികച്ച വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല. എല്ലാവരെയും ചേർത്ത് പിടിച്ചത് യുഡിഎഫ് ആണെന്നും മികച്ച സ്ഥാനാർഥികളെ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Mullappally Ramachandran clarifies his stance, ready to contest if party asks































