( moviemax.in ) 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസു സൈബയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹിൽ പാലസ് എസ്.എച്ച്.ഒ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. സംവിധായകന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ, വീടിന്റെ വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്ത നടപടിയെ കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന ദിവസം തന്നെ പുലർച്ചെ വീട്ടിലെത്തി കിടപ്പുമുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് സംവിധായകനെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഈ പശ്ചാത്തലത്തിലാണ് പോലീസിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
സംവിധായകൻ ഇതുവരെ സാമ്പത്തിക ക്രമക്കേടുകളോ ഒന്നും തന്നെ നടത്തിയിട്ടില്ല പിന്നെ എന്തിനാണ് ഇത്ര തിടുക്കം കാണിച്ച് ഇയാളെ അറസ്റ്റ് ചെയ്തത് എന്നതായിരുന്നു ഹൈക്കോടതിയുടെ പ്രധാനചോദ്യം. കേട്ട് കേൾവിപോലും ഇല്ലാത്ത രീതിയിലാണ് സംവിധായകനെതിരെ പരാതി ഉണ്ടാകുന്നത്. ഇതിൽ അന്വേഷണം വേണമെന്നും ആവശ്യമുണ്ടായിരുന്നു.ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം സംവിധായകൻ പ്രതികരിക്കുകയും ചെയ്തിരുന്നു. തന്റെ അറസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് എന്നെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസുകാർക്ക് ആരുടെയോ പ്രഷർ ഉണ്ടായിരുന്നുവെന്നും പ്രതികരിച്ചിരുന്നു.
ആമസോൺ പ്രൈമിന് കൈമാറാനുള്ള ഫയൽ അടക്കം ഞാൻ നിർമാതാവിന് കൈമാറിയിരുന്നു. എനിക്ക് ഈ സിനിമയുടെ പൂർണമായ പ്രതിഫലം കിട്ടിയിട്ടില്ല. ഒപ്പം പതിനഞ്ചോളം ടെക്‌നിഷ്യൻസിനും പേയ്മെന്റ് കിട്ടിയിട്ടില്ല. നാളെ അഭിലാഷം എന്ന സിനിമ അറിയപ്പെടേണ്ടത് ഇങ്ങനെ ഒരു പരാതിയുടെ പേരിലാകരുത്. ചിത്രീകരണത്തിന്റെ ഒന്നാമത്തെ ദിവസം നിന്നുപോകേണ്ട ഒരു സിനിമ ആയിരുന്നു ഇത്. അങ്ങനെ ഒരു പ്രശ്നം അവിടെ ഉണ്ടായി. അതിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല. ഇതൊരു നഷ്ടം വന്ന സിനിമയാണ് എന്ന് വരുത്തിത്തീർക്കാൻ അവർക്ക് ആഗ്രഹം ഉണ്ടാകാം, എന്നും സംവിധായകൻ ഷംസു കൂട്ടിച്ചേർത്തു.
Director Shamsu Saiba's arrest: Investigating officers to appear in person at the High Court today
































