തിരുവനന്തപുരം:( www.truevisionnews.com ) അതീവസുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഇവ. മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാമ്പിലെ സ്‌ട്രോംഗ് റൂമിൽ ഉൾപ്പെടെ സൂക്ഷിക്കുക പതിവാണ്.
ബുധനാഴ്ച രാത്രി ക്യാമ്പിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈറ്റ് സെറ്റിംഗുകൾക്കുമായി ക്യാമ്പിനുപുറത്തുള്ള 18 പേർ എത്തിയിരുന്നതായും വിവരമുണ്ട്. ഇതിനുശേഷമാണ് ആനക്കൊമ്പുകൾ കാണായതെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. ഇന്നലെ വൈകുന്നേരം കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുറത്തുനിന്ന് വന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മിലിട്ടറി ഇന്റലിജെൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനിക ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Theft in high-security area Elephant tusks stolen from Pangod military camp
































