കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്ലക്സ് ബോർഡുകൾ. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. പയ്യന്നൂർ കാരയിലെ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് ബോർഡുകൾ. കാരയിലെ സഖാക്കൾ എന്ന സമൂഹ മാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം വി കുഞ്ഞികൃഷ്ണൻ പുറത്തിറക്കിയിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണൻ ആരോപണങ്ങളുന്നയിച്ചിരുന്നു.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടിൽ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതിൽ 46 ലക്ഷം രൂപ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തെന്നുമാണ് മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം.
പാർട്ടിക്ക് തെളിവ് നൽകിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കണ്ണൂരിൽ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.
Flex board supports v kunhikrishnan in kannur
































