തിരുവനന്തപുരം: ( www.truevisionnews.com ) ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്ന് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. സ്വന്തമായി മാനം കളഞ്ഞ എംഎൽഎക്ക് ഞാനെവിടുന്ന് മാനം എടുത്ത് കൊടുക്കുമെന്ന് ഷഹനാസ് ചോദിച്ചു.
തനിക്കെതിരെ രാഹുൽ പരാതി നൽകിയതിനെ നിയമപരമായി നേരിടും. തൻ്റെ വെല്ലുവിളി സ്വീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് രാഹുൽ കേസ് നൽകിയതെന്നും ഷഹനാസ് പറഞ്ഞു. അടൂരിലെ വീട്ടിൽ ചെന്ന് രാഹുലിൻ്റെ അമ്മയ്ക്ക് മുന്നിലിരുന്ന് ഫോൺ കാണിക്കാൻ തയ്യാറാണ്. വെല്ലുവിളി ആവർത്തിക്കുന്നു എന്ന് ഷഹനാസ് വ്യക്തമാക്കി. ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുൽ പരാതി നൽകിയിരിക്കുന്നത്.
അതിൽ ഒന്നും ഒരു തരിമ്പ പോലും പേടിയില്ലെന്നും ഷഹനാസ് പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ മാനം കെടുത്തിയ എംഎൽഎയ്ക്ക് ഞാനെവിടുന്ന് മാനം എടുത്ത് കൊടുക്കും? മാനം ഉണ്ടോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം രാഹുലിൻ്റേതാണ്. അത് തെളിയിക്കേണ്ടത് അദ്ദേഹത്തിൻ്റെ പ്രവൃത്തിയിലൂടെയായിരുന്നു. അത് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും ഷഹനാസ് ചൂണ്ടിക്കാട്ടി.
" രാഹുലുമായി സൗഹൃദം ഇല്ല. തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിൻ്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ട്. പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ? രാഹുലിൻ്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയ്യാറാണ്." എന്നായിരുന്നു ഷഹനാസിൻ്റെ വാക്കുകൾ.
"എൻ്റെ സോഷ്യൽ മീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം.ഞാൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്.എൻ്റെ ഫോൺ വർഷങ്ങളായി ഉപയോഗിക്കുന്നത് ആണ്. പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണ്. രാഹുൽ എന്ന കോഴി സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എൻ്റെ സുഹൃത്തല്ല, രാഹുൽ പറയുന്നത് കള്ളം മാത്രം," ഷഹനാസ് പറഞ്ഞിരുന്നു.
ആരോപണങ്ങൾക്ക് പിന്നാലെ എം.എ. ഷഹനാസിനെതിരെ രാഹുൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഷഹനാസ് ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും, കേസെടുക്കണമെന്നും രാഹുൽ പരാതിയിൽ പറയുന്നു. ഷഹനാസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകൻ ശേഖർ ജി. തമ്പിയും അറിയിച്ചിരുന്നു.
ma shahanas says that stands by her allegations against rahul mamkootathil

































