(https://moviemax.in/) യുവതലമുറയിലെ താരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ പുതിയ സിനിമകൾ കൃത്യമായി കണ്ട് വിലയിരുത്തുന്ന വ്യക്തിയാണ് മമ്മൂട്ടി. വലിയ സിനിമാപ്രേമികൾ പോലും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചിത്രങ്ങൾ പോലും അദ്ദേഹം സമയം കണ്ടെത്തി കാണാറുണ്ട്. ചിത്രം ഇഷ്ടപ്പെട്ടാൽ ഉടൻ തന്നെ അതിന്റെ അണിയറപ്രവർത്തകരെ വിളിച്ച് അഭിനന്ദിക്കാനും അദ്ദേഹം മടിക്കാറില്ല.
തിയറ്ററുകളിൽ വിജയിക്കാത്തതോ ഒടിടിയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതോ ആയ സിനിമകൾ പോലും മമ്മൂട്ടിയുടെ കണ്ണിൽപ്പെടാറുണ്ട്. അത്തരത്തിൽ ഇന്ദ്രൻസ് മികവാർന്ന പ്രകടനം കാഴ്ചവെച്ച രണ്ട് ചിത്രങ്ങളെക്കുറിച്ച് അടുത്തിടെ ഒരു വേദിയിൽ മമ്മൂട്ടി സൂചിപ്പിക്കുകയുണ്ടായി. "ഈ സിനിമകൾ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല" ദസ്സില്‍ ഉള്ളവരോട് പറഞ്ഞിരുന്നു.
ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തിയ ജലധാര പമ്പ്സെറ്റ് സിന്‍സ് 1962, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടന്‍റെ ഷിനിഗാമി എന്നീ ചിത്രങ്ങളെക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്. ഇന്ദ്രന്‍സ് ടൈറ്റില്‍ റോളില്‍ എത്തുന്ന ആശാന്‍ എന്ന പുതിയ ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവെന്‍റില്‍ സംസാരിക്കവെയാണ് മമ്മൂട്ടി ഈ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞത്. “ഇന്ദ്രന്‍സ് ആദ്യകാല സിനിമകളിലൊക്കെ അഭിനയിക്കുമ്പോള്‍ ഒരു തരം ബോഡി ഷെയ്മിംഗ് റോളുകള്‍ ആയിരുന്നു അദ്ദേഹത്തിന്‍റേത്. അത് അന്നത്തെ കാലം. ഇന്നത്തെ കാലത്ത് അഭിനയം കൊണ്ട് പുള്ളി എല്ലാവരെയും ഷെയിം ആക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ ചില സിനിമകള്‍ കാണുമ്പോള്‍ അന്തംവിട്ട് ഇരുന്ന് പോയിട്ടുണ്ട്. ജലധാര പമ്പ് സെറ്റ് എന്ന സിനിമ. നിങ്ങള്‍ എത്ര പേര് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. രസമുള്ള സിനിമയാണ്. പിന്നെ കുട്ടന്‍റെ ഷിനിഗാമി എന്ന സിനിമ. അതും നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞൂട. എന്നാ കളിയാണ് ഇയാള്‍ കളിച്ചിരിക്കുന്നത് എന്ന് അറിയാമോ? അന്തംവിട്ടുപോയി. നിങ്ങള്‍ ആരും വിശ്വസിക്കില്ല. ഇങ്ങനെയൊരു ആള്‍ ആണ് കാലനായി അഭിനയിക്കുന്നത്. അതും നല്ല സിനിമയാണ്. അതില്‍ ജാഫര്‍ ഇടുക്കിയും ഇങ്ങേരും കൂടി അത്രത്തോളം നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്”, മമ്മൂട്ടി പറഞ്ഞിരുന്നു.
ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 ജിയോ ഹോട്ട്സ്റ്റാറില്‍ ഇപ്പോള്‍ കാണാനാവും. കുട്ടന്‍റെ ഷിനിഗാമിയാവട്ടെ മനോരമ മാക്സിലും ആമസോണ്‍ പ്രൈം വീഡിയോയിലും കാണാം.
The actor wants to see these two films that no one has seen































