തിരുവനന്തപുരം: ( www.truevisionnews.com ) ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും പൊതുഅംഗീകാരവുമുള്ള മാതൃകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വീതം വിഹിതവും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും എടുത്താകും പദ്ധതി നടപ്പാക്കുക. 12 വർഷത്തിനുള്ളിൽ സമ്പൂർണ്ണ സംസ്ഥാനതല ആർആർടിഎസ് ശൃംഖല യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പ്രായോഗികവും സാമൂഹികമായി അംഗീകരിക്കാവുന്നതുമായ ഒരു അതിവേഗ റെയിൽ സംവിധാനമാണ്. ഇതിന്റെ വിജയകരമായ മാതൃകയാണ് ഡൽഹി-മീററ്റ് ആർആർടിഎസ് പദ്ധതി. തൂണുകളിൽ ഉയർത്തിയ രൂപത്തിൽ ഇത് നടപ്പിലാക്കാൻ കഴിയുന്നതിനാൽ,സംസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതികളുമായി ഇതിനെ സംയോജിപ്പിച്ച് ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ജനസാന്ദ്രതയും പരിസ്ഥിതി സംരക്ഷണവും പരിഗണിച്ച്, നിലത്തു കൂടിയുള്ള പാതയ്ക്ക് പകരം തൂണുകളിലൂടെയുള്ള പാത സ്വീകരിക്കുന്നതാണ് ഉചിതം. ഇത് ഭൂമി ഏറ്റെടുക്കൽ ഗണ്യമായി കുറയ്ക്കാനും സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാനും പൊതുജന പ്രതിഷേധം ഒഴിവാക്കാനും സഹായിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിലായിരിക്കും.
അത്യാവശ്യമായ ഇടങ്ങളിൽ മാത്രം തുരങ്കങ്ങളും എംബാങ്ക്മെന്റുകളും ഉപയോഗിക്കും. കൊച്ചി മെട്രോയ്ക്കും വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾക്കുമൊപ്പം ആർആർടിഎസ് സംയോജിപ്പിക്കും. ഇത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. ഇത് സംസ്ഥാനത്ത് ഒരു ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കും.
ആകെ 583 കി.മീറ്ററാണ് ആർആർടിഎസ് അതിവേഗ റെയിൽ കൊണ്ടുവരുന്നത്. ഇതിൽ ഒന്നാം ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയും രണ്ടാം ഘട്ടം തൃശൂർ മുതൽ കോഴിക്കോട് വരെയും മൂന്നാം ഘട്ടം കോഴിക്കോട് - കണ്ണൂർ, നാലാം ഘട്ടം കണ്ണൂർ-കാസർഗോഡ് വരെയുമാണ്. അന്തർ സംസ്ഥാന സഹകരണത്തിലൂടെ ഭാവിയിൽ ഇത് പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കും കാസർഗോഡ് വഴി മംഗളൂരുവിലേക്കും നീട്ടാൻ സാധിക്കും.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 284 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവിതാംകൂർ ലൈൻ ഏറ്റെടുക്കാനാണ് ആദ്യഘട്ട ഉത്തരവ്. 1,92,780 കോടി രൂപയാണ് പദ്ധതിക്ക് ഏകദേശം ചിലവ് പ്രതീക്ഷിക്കുന്നത്. അന്തിമ ചിലവ് ഡിപിആർ പൂർത്തിയായ ശേഷം തീരുമാനിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ldf government issues order to move forward with rrts high speed rail

































