തിരുവനന്തപുരം: ( www.truevisionnews.com) സംസ്ഥാനത്ത് സ്വർണവിലയിൽ കടുത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ വീണ്ടും വർധനവുണ്ടായി. കുറഞ്ഞ വിലയിൽ സ്വർണം വാങ്ങി നേട്ടമുണ്ടാക്കാൻ നിക്ഷേപകർ താല്പര്യം കാണിക്കുന്നതും, നേരിയ വിലക്കയറ്റം ഉണ്ടാകുമ്പോൾ തന്നെ വിൽപന നടത്തുന്നതുമാണ് വിപണിയിലെ ഈ അസ്ഥിരതയ്ക്ക് കാരണം.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതുക്കിയ കണക്കനുസരിച്ച്, 22 കാരറ്റ് സ്വർണം ഗ്രാമിന് 14,110 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു.
സ്വർണവില ഗ്രാമിന് രാവിലെ 130 രൂപയും പവന് 1040 രൂപയും കുറഞ്ഞിരുന്നു. രാവിലത്തെ കണക്ക് പ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാം വില 13,910 രൂപയും ഒരു പവൻ വില 1,11,280 രൂപയുമായിരുന്നു. എന്നാൽ ഉച്ചയോടെ സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ ശേഷം വൈകിട്ട് രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഇന്നും ഈ ട്രൻ്റ് നിലനിൽക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്.
ആഗോള തലത്തിൽ ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതാണ് സ്വർണ വിലയെ താഴോട്ട് വലിച്ചത്. ഇറാനും അമേരിക്കയും തമ്മിൽ വെള്ളിയാഴ്ച ആണവ കരാറിൽ ചർച്ച നടക്കുമെന്ന വാർത്ത പുറത്തുവന്നതും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ കുറച്ചതും ആഗോള തലത്തിൽ നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം കേരളത്തിലെ സ്വർണവില ജ്വല്ലറികളിൽ വിൽക്കുന്ന ഇന്നത്തെ ഏറ്റവും പുതിയ വിലനിലവാരം അടിസ്ഥാനമാക്കിയുള്ളതാണ്. ജിഎസ്‌ടിയും പണിക്കൂലിയും ഇതിൽ ഉൾപ്പെട്ടിട്ടില്ല. സ്വർമാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
Gold price in the afternoon

































