പത്തനംതിട്ട:( www.truevisionnews.com ) പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാറിന്റെ ഡ്രൈവർക്കെതിരെ കേസ്. അശ്രദ്ധമായി വണ്ടി ഓടിച്ചതിനാണ് കോന്നി പൊലീസ് കേസെടുത്തത്.
പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മാമൂടിന് സമീപത്തുവച്ചുണ്ടായ അപകടത്തിലാണ് കലക്ടർ എസ് പ്രേംകൃഷൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. വെള്ളി പകൽ 3.20ഓടെ ചിറ്റൂർമുക്കിനും മാമൂടിനും ഇടയിലായിരുന്നു അപകടം. കലക്ടർ, ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കലക്ടർ സഞ്ചരിച്ച ഒൗദ്യോഗിക വാഹനം എതിരെ അമിതവേഗത്തിൽ വന്ന ഇന്നോവ കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായത്. എതിരെവന്ന കാറിലും ഡിവൈഡറിലുമിടിച്ച് കലക്ടറുടെ ഇന്നോവ കാർ തലകീഴായി മറിഞ്ഞു. നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുമെത്തി കാറിന്റെ ഡോർ പൊളിച്ചാണ് കലക്ടറെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കിയിത്.
എതിരെവന്ന കാർ നിയന്ത്രണംവിട്ട് പോസ്‌റ്റിലിടിച്ചാണ് നിന്നത്. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായി നിയാസ് (54), ഭാര്യ ഫാത്തിമ, മകൾ നിസ (മൂന്ന്), നിയാസിന്റെ അച്ഛൻ നിസാമുദീൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരതരമല്ല. കലക്ടർക്ക് കണ്ണിന്റെ ഭാഗത്തും തലയിലും ശരീരഭാഗങ്ങളിലും പരിക്കുണ്ട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.
District Collector's car accident Case filed against driver who drove recklessly and hit him in the opposite direction


































