ശ്രീകണ്ഠപുരം : (https://truevisionnews.com/) പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച 17-കാരിയുടെ അവയവം ദാനം ചെയ്യും. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്.
വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് എത്തിച്ചു. മറ്റ് അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടും ഉള്ളവർക്കും ദാനം ചെയ്യും. വിമാനത്താവളത്തിൽനിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് ഇൻഡിഗോ വിമാനത്തിൽ അവയവം 11 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.
പയ്യാവൂരിൽ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിനി മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം വെള്ളി രാവിലെ 7.00 മണി മുതൽ 10.30 വരെ വീട്ടിലും തുടർന്ന് 11 മണി മുതൽ 2.30 വരെ തിരൂർ സെന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിൽ പൊതു ദർശനത്തിന് വെക്കും.
കട്ടിയാങ്കൽ മോൻസൺ-അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാർഫിൻ, എയ്ഞ്ചൽ. ശവസംസ്ക്കാരം വെള്ളി ഉച്ചകഴിഞ്ഞ് 2.30-ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.
സ്കൂളിൽ ലാബ് പരീക്ഷ നടക്കുന്നതിനാൽ നേരത്തെ എത്തിയ വിദ്യാർഥിനി കെട്ടിടത്തിന്റെ മുകളിൽ കയറി താഴെ ചാടുകയായിരുന്നുവെന്നാണ് മറ്റ് കുട്ടികൾ പറഞ്ഞത്.
കുട്ടികളുടെ നിലവിളികേട്ട് അധ്യാപകരും മറ്റും ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന വിദ്യാർഥിനിയെയാണ് കണ്ടത്. തുടർന്ന് അധ്യാപകരും നാട്ടുകാരും ചേർന്ന് ഉടനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ അമ്മ ഈമാസം 30-ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം.
Kidney of girl who died in Payyavoor to be donated; flown to Thiruvananthapuram from Kannur


































