---
title: "ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?"
english_title: "Actor Sreenivasan's death, wife Vimala Teacher, family's grief, media at the funeral home"
publisher: "moviemax.in"
canonical_url: "https://moviemax.in/news/332574/actor-sreenivasans-death-wife-vimala-teacher-familys-grief-media-at-the-funeral-home"
published_at: "2025-12-23T11:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a30dd57704_sreeni.jpg"
keywords: []
---

# ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

> **Lead Summary:** ** ശ്രീ**നിവാസന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ സങ്കടപ്പെടുത്തിയിരുന്നു. അസുഖങ്ങളൊക്കെ ആയിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് ശ്രീനി പോവുമെന്ന് കരുതിയില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. ഡയാലിസിസിനായി പോവുന്ന വഴി അസ്വസ്ഥത അനുഭവപ്പെട്ട ശ്രീനിവാസന്‍ ആശുപത്രിയിലെത്തിയ ഉടനെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

## Article Content

** ശ്രീ**നിവാസന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ സങ്കടപ്പെടുത്തിയിരുന്നു. അസുഖങ്ങളൊക്കെ ആയിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് ശ്രീനി പോവുമെന്ന് കരുതിയില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. ഡയാലിസിസിനായി പോവുന്ന വഴി അസ്വസ്ഥത അനുഭവപ്പെട്ട ശ്രീനിവാസന്‍ ആശുപത്രിയിലെത്തിയ ഉടനെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സിനിമാലോകത്തുള്ളവരെല്ലാം ശ്രീനിയെ അവസാനമായി കാണാനായി ഓടിയെത്തുകയായിരുന്നു. പൊതുദര്‍ശനത്തിന് വെച്ചപ്പോഴും, വീട്ടിലേക്ക് മാറ്റിയപ്പോഴുമെല്ലാം വന്‍ജനക്കൂട്ടമായിരുന്നു തിങ്ങിനിറഞ്ഞത്. മൊബൈല്‍ ഫോണുകളും, ചാനല്‍ ക്യാമറകളുമൊക്കെയായി താരങ്ങളെ വളഞ്ഞിടുന്ന അവസ്ഥയായിരുന്നു. അങ്ങേയറ്റം സങ്കടത്തോടെ നില്‍ക്കുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിക്കണമായിരുന്നു എന്നുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു.

അസുഖബാധിതനായ കാലം മുതല്‍ ശ്രീനിക്കൊപ്പം എല്ലായിടത്തും നിഴലായി വിമല ടീച്ചറുമുണ്ടായിരുന്നു. അഭിമുഖങ്ങളിലൂടെയായി മലയാളികള്‍ക്ക് നേരത്തെ പരിചിതയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ സിനിമകളെക്കുറിച്ചും, മക്കളെക്കുറിച്ചുമൊക്കെയുള്ള സംസാരം വൈറലായിരുന്നു. അസുഖാവസ്ഥയില്‍ നിന്നും മാറ്റം വന്നപ്പോള്‍ ശ്രീനിവാസന്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു.

വീണ്ടും അഭിനയിക്കാനും, തിരക്കഥ എഴുതാനുമൊക്കെയായി തന്റെ ആഗ്രഹങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇടയ്ക്ക് ധ്യാനിന്റെയും, വിനീതിന്റെയും സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അമ്മയുടെ യോഗത്തിലും, ചാനല്‍ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. നിഴലായി വിമല ടീച്ചര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ശ്രീനിയേട്ടന്‍ ഇനിയില്ല എന്നറിഞ്ഞപ്പോള്‍ ആര്‍ത്തലച്ച് കരയുകയായിരുന്നു വിമല ടീച്ചര്‍. മക്കളെത്തിയപ്പോള്‍ അവരെ പിടിച്ച് പൊട്ടിക്കരയുന്നതും ദൃശ്യങ്ങളിലൂടെയായി കണ്ടിരുന്നു. വിനീതും ധ്യാനും അമ്മയ്ക്ക് അരികില്‍ തന്നെയായിരുന്നു.

മാറി നിന്ന് കരച്ചിലടക്കിയ വിനീത് അവസാനനിമിഷം അമ്മയേയും, അനുജനെയും പിടിച്ച് കരയുകയായിരുന്നു. അങ്ങേയറ്റം തളര്‍ന്നിരിക്കുകയാണെങ്കിലും ശ്രീനിവാസന്റെ അവസാന ചടങ്ങുകളില്‍ മക്കളോടൊപ്പമായി വിമലയമുണ്ടായിരുന്നു. ശ്രീനിയേട്ടനില്ലാത്ത വീട്ടില്‍ വിമലേച്ചിക്കൊപ്പം എന്ന ക്യാപ്ഷനോടെയായി ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗാനരചയിതാവായ രാജീവ് ആലുങ്കല്‍.

ഈ സമയത്ത് ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ എന്നായിരുന്നു ചോദ്യങ്ങള്‍. എപ്പോഴും ചിരിച്ച മുഖത്തോടെ ശ്രീനിവാസന് അരികില്‍ കാണാറുള്ളതാണ് വിമലയെ, എന്നാല്‍ അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദന മനസിലാക്കണം എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

രണ്ടാണ്‍മക്കളെ സ്‌നേഹവും കരുത്തുമായി വളര്‍ത്തിയ അമ്മ. സിനിമയുടെ തിരക്കുകളുമായി ശ്രീനിവാസന്‍ പോവുമ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം തെറ്റാതെ നോക്കിയ അമ്മ. ആ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.

തുടങ്ങിയ പ്രതികരണങ്ങളും പോസ്റ്റിന് താഴെയുണ്ട്. അച്ഛന് പിന്നാലെയായാണ് മക്കളും സിനിമയിലെത്തിയത്. പാട്ടുകാരനായി തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും കഴിവ് തെളിയിക്കുകയായിരുന്നു വിനീത്. തന്റെ സിനിമയിലൂടെയായി സഹോദരനെ പരിചയപ്പെടുത്തിയതും വിനീതായിരുന്നു.

കാര്യങ്ങള്‍ തുറന്നടിച്ച് പറയുന്ന പ്രകൃതമാണ് ശ്രീനിവാസന്റേത്. അക്കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തോട് വിയോജിപ്പ് തോന്നിയിട്ടുള്ളത്. കുറച്ച് മനസില്‍ വെച്ച് ബാക്കി പറഞ്ഞാല്‍ മതിയെന്ന് പറയാറുണ്ട്. അങ്ങനെയുള്ള തുറന്നുപറച്ചില്‍ കാരണം ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഈയൊരു സ്വഭാവം മാത്രം അനുകരിക്കരുതെന്ന് മക്കളോട് പറഞ്ഞിരുന്നതായും വിമല ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.

അച്ഛനെപ്പോലെ തന്നെ കാര്യങ്ങളെല്ലാം ഓപ്പണായി പറയുന്ന പ്രകൃതമാണ് ധ്യാനിന്റേത്. ധ്യാന്‍ പങ്കെടുക്കുന്ന അഭിമുഖങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാല്‍ വളരെ പക്വതയോടെ സംസാരിക്കുന്ന പ്രകൃതമാണ് വിനീതിന്റേത്. പല കാര്യങ്ങളും അവന്‍ കൈയ്യില്‍ നിന്നിട്ട് പറയുന്നതാണെന്ന് വിനീത് പറയാറുണ്ട്. ധ്യാന്‍ പറയുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് വിനീതിനോട് ചോദിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/332574/actor-sreenivasans-death-wife-vimala-teacher-familys-grief-media-at-the-funeral-home)