---
title: "ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !"
english_title: "Sreenivasan Sathyan Anthikad relationship, alone by the pyre, pen and paper for the last time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/332403/sreenivasan-sathyan-anthikad-relationship-alone-by-the-pyre-pen-and-paper-for-the-last-time"
published_at: "2025-12-22T13:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6948f78aa53c1_sreenivasan.jpg"
keywords: []
---

# ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

> **Lead Summary:** ** ഉറ്റ **കൂട്ടുകാരനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ കുടുംബാംഗം തന്നെയായിരുന്നു അദ്ദേഹം. ശ്രീനി പോയെന്ന് അറിഞ്ഞപ്പോള്‍ കുടുംബസമേതമായി അദ്ദേഹം കണ്ടനാട്ടെ വീട്ടിലേക്കെത്തിയിരുന്നു. ടൗണ്‍ഹാളില്‍ പൊതുദര്‍ശന സമയത്തും വിമല ടീച്ചറിനൊപ്പം നിമ്മിയുണ്ടായിരുന്നു. കുടുംബാംഗങ്ങളേക്കാളും കൂടുതല്‍ കാലം ഒന്നിച്ച് താമസിച്ചവരാണ് ഞങ്ങള്‍. ഒരുകാലത്ത് എന്റെ കാറില്‍ ഞാനും ശ്രീനിയും കേരളം മുഴുവനും യാത്ര ചെയ്തിട്ടുണ്ട്.

## Article Content

** ഉറ്റ **കൂട്ടുകാരനെ നഷ്ടമായതിന്റെ സങ്കടത്തിലാണ് സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ കുടുംബാംഗം തന്നെയായിരുന്നു അദ്ദേഹം. ശ്രീനി പോയെന്ന് അറിഞ്ഞപ്പോള്‍ കുടുംബസമേതമായി അദ്ദേഹം കണ്ടനാട്ടെ വീട്ടിലേക്കെത്തിയിരുന്നു. ടൗണ്‍ഹാളില്‍ പൊതുദര്‍ശന സമയത്തും വിമല ടീച്ചറിനൊപ്പം നിമ്മിയുണ്ടായിരുന്നു. കുടുംബാംഗങ്ങളേക്കാളും കൂടുതല്‍ കാലം ഒന്നിച്ച് താമസിച്ചവരാണ് ഞങ്ങള്‍. ഒരുകാലത്ത് എന്റെ കാറില്‍ ഞാനും ശ്രീനിയും കേരളം മുഴുവനും യാത്ര ചെയ്തിട്ടുണ്ട്.

അങ്ങനെയാണ് പല കഥകളും പിറന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്നസെന്റ്, കെപിഎസി ലളിത, മാമുക്കോയ, സുകുമാരി ആ ലിസ്റ്റിലേക്ക് ഒടുവിലായി ശ്രീനിവാസനും. അത്രമേല്‍ സത്യനോട് ചേര്‍ന്നിരുന്നവരായിരുന്നു ഇവരെല്ലാം. സന്ദേശം പോലെയൊരു സിനിമ ചെയ്യാനുള്ള ആലോചനയുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഇനി അത് നടക്കില്ലല്ലോ എന്ന് വേദനയോടെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

വിനീതിനെയും ധ്യാനിനേയും പോലെ തന്നെ വികാരഭരിതനായിരുന്നു സത്യന്‍ അന്തിക്കാടും. ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞപ്പോള്‍ കണ്ണ് തുടച്ച് നടന്ന് നീങ്ങുകയായിരുന്നു അദ്ദേഹം. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷമായി ശ്രീനിയെ ചിതയിലേക്ക് വെച്ചപ്പോഴും അരികിലായി അദ്ദേഹം ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു ധ്യാന്‍ അച്ഛന്റെ പേനയും പേപ്പറും ചിതയില്‍ വെക്കണമെന്ന് പറഞ്ഞത്.

പേനയും പേപ്പറും കൈയ്യില്‍ കിട്ടിയപ്പോള്‍ അത് നേരെ കൊടുത്തത് സത്യന്‍ അന്തിക്കാടിന്റെ കൈയ്യിലാണ്. അങ്കിള്‍ എന്തെങ്കിലും എഴുതണമെന്നും പറഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളാല്‍ പ്രിയപ്പെട്ട ശ്രീനിക്ക് വേണ്ടി ഒരു വരിയായിരുന്നു സത്യന്‍ അന്തിക്കാട് കുറിച്ചത്. എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ എന്നായിരുന്നു അദ്ദേഹം എഴുതിയത്.

ഇത് അങ്കിള്‍ തന്നെ വെച്ചാല്‍ മതിയെന്നും ധ്യാന്‍ പറഞ്ഞിരുന്നു. പെട്ടെന്നാണ് ധ്യാന്‍ എന്നോട് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞത്. ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു. ആ സമയത്ത് എന്തെഴുതാനാണ്. നമുക്ക് വേണ്ടിയാണ്, കഥാപാത്രങ്ങള്‍ക്ക് വേണ്ടിയായിരിക്കണം സംഭാഷണം എഴുതേണ്ടത് എന്ന ശ്രീനി പഠിപ്പിച്ച പാഠമായിരുന്നു മനസിലേക്ക് വന്നത്. ഇവിടെ ശ്രീനിയാണല്ലോ യാത്ര പോവുന്നത്. ശ്രീനിയാണ് കഥാപാത്രം.

ആ നിമിഷത്തില്‍ എല്ലാവര്‍ക്കും നന്മ നേരുകയല്ലാതെ മറ്റെന്ത് പറയാനാണ്. ശ്രീനി ഇങ്ങനെ തന്നെയാവും പറയുക എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. സന്ദര്‍ഭം അറിയാതെ ഇന്നുവരെ ഒരുവരി പോലും ശ്രീനി എഴുതിയിട്ടില്ല എന്നുമായിരുന്നു സത്യന്‍ അന്തിക്കാട് പ്രതികരിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷമായി ശ്രീനിയെ അനുസ്മരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്.

ഈ സമയത്ത് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. എന്റെയുള്ളിലൊരു ഇമോഷണല്‍ സോണുണ്ട്. അത് എപ്പോഴാണ് പൊട്ടിപ്പോവുക എന്നറിയില്ല. പ്രായമായത് കൊണ്ടാണെന്ന് തോന്നുന്നു, ഇപ്പോള്‍ പെട്ടെന്ന് ഇമോഷണലാവാറുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ ഇവിടെ വന്ന് ശ്രീനിയെ കാണുകയും, വൈകുന്നേരം വരെ ഒന്നിച്ചിരുന്ന് കഥകളും, തമാശകളുമൊക്കെ പറയാറുണ്ട് ഞാന്‍.

എത്താന്‍ വൈകിയാല്‍ ശ്രീനി എന്നോട് ചൂടാവും. അന്തിക്കാട് നിന്ന് ഇവിടെ വരെ ഡ്രൈവ് ചെയ്ത് എത്തണ്ടേയെന്ന് ചോദിക്കുമ്പോള്‍ ദേഷ്യം മാറും. ചെയ്യാനിരിക്കുന്ന സിനിമകളെക്കുറിച്ചും, എഴുത്തിനെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിക്കാറുണ്ട്. ചില സമയത്ത് ശ്രീനി ചില പുസ്തകങ്ങള്‍ വേണമെന്ന് എന്നോട് ആവശ്യപ്പെടാറുണ്ട്. ഞാനത് എത്തിച്ച് കൊടുക്കാറുമുണ്ട്. എനിക്ക് മടുത്തെടോ എന്ന് ഇടയ്ക്ക് പറഞ്ഞെങ്കിലും ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല എന്നും സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/332403/sreenivasan-sathyan-anthikad-relationship-alone-by-the-pyre-pen-and-paper-for-the-last-time)