കൊച്ചി: ( www.truevisionnews.com ) ബലാത്സംഗം, നിർബന്ധിതവും അശാസ്‌ത്രീയവുമായ ഗർഭഛിദ്രം കേസുകളിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്.
എത്ര കള്ളപ്രചാരണങ്ങൾകൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും എന്നതിന്റെ തെളിവാണിതെന്ന് റിനി മാധ്യമങ്ങളോട് പറഞ്ഞു. മാങ്കൂട്ടത്തിലിന്റെ അതിക്രമങ്ങൾക്ക് ഇരയായ അതിജീവിതകൾ ഇനിയും ഉണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും അവരും നീതി കണ്ടെത്തണമെന്നും റിനി പറഞ്ഞു.
സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതകൾ നേരിട്ട ക്രൂരപീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെയും തുടക്കമാണ്. താൻ ആരോപണങ്ങളുമായി മുന്നോട്ടുവന്നപ്പോൾ എല്ലാം കഥകളാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചവരുണ്ട്. അതിന് പിന്നാലെ ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടിവന്നു. ഒരുപാട് അനുഭവിച്ചു. സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ ഒരു കാരണമായതിൽ സന്തോഷമുണ്ടെന്നും റിനി പറഞ്ഞു.
രാഹുലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ ഉയർന്നു വന്ന ആദ്യ ഘട്ടത്തിൽ ഹു കെയേഴ്‌സ് എന്ന ഒരു സൂചന പൊതുജനങ്ങൾക്ക് ഇട്ടുകൊടുത്തത് റിനിയായിരുന്നു. ഇതിനു പിന്നാലെ നിരവധി ചാറ്റുകളും രാഹുലിന്റെ ലൈംഗികവൈകൃതം വെളിവാകുന്ന തരത്തിലുള്ള വോയിസുകളും പുറത്തുവന്നു. ഇതിന് ശേഷമാണ് രാഹുലിന്റെ അതിക്രമങ്ങൾക്ക് ഇരകളായ രണ്ട് യുവതികൾ പരാതി നൽകുന്നതും പൊലീസ് കേസെടുക്കുന്നതും.
rini ann george reacts after rahul mamkootathil bail rejected































