(moviemax.in)ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 'ഹൃദയപൂർവ്വം' റിലീസിനെത്തുകയാണ്. മാളവിക മോഹനാണ് സിനിമയിൽ നായിക. യുവനടൻ സംഗീത് പ്രതാപും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. സ്വഭാവിക അഭിനയത്തിന്റെ ഉസ്താദുക്കളാണ് മോഹൻലാലും സംഗീതുമെന്ന് സത്യൻ അന്തിക്കാട് പറയുന്നു
പ്രിയ സുഹൃത്തിന്റെ മകൻ ഫഹദ് ഫാസിലിനൊപ്പമുള്ള അനുഭവങ്ങളും ശ്രീനിവാസൻ ഹൃദയപൂർവത്തിന്റെ സെറ്റിലെത്തിയ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. മോഹൻലാലിന് പുറമെ മാളവിക മോഹൻ, ജനാർദ്ദനൻ, ലാലു അലക്സ് തുടങ്ങിയവരും ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയരായ ചില പുതിയ പിള്ളേരുമെല്ലാം ഈ സിനിമയിലുണ്ട്.
മോഹൻലാലിനൊപ്പം സംഗീത് പ്രതാപ് വരുമ്പോൾ അതൊരു ഡിഫറന്റ് കോമ്പിനേഷനാണ്. പ്രേമലുവിലെ അമൽ ഡേവീസ് എന്ന കഥാപാത്രത്തിലൂടെ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച നടനാണ് സംഗീത്. അതുകൊണ്ട് തന്നെ സംഗീത് -ലാൽ കോമ്പിനേഷൻ ഈ പടത്തിന്റെ ഹൈലൈറ്റാണ്. സ്വഭാവിക അഭിനയത്തിന്റെ ഉസ്താദുക്കളാണ് രണ്ടുപേരും.
മോഹൻലാലിനൊപ്പം നിൽക്കാൻ സംഗീതിന് സാധിക്കുന്നുണ്ട്. അതിന് മോഹൻലാലിനെയാണ് ഏറ്റവും കൂടുതൽ സമ്മതിക്കേണ്ടത്. സംഗീതിന് ലാൽ സാർ എന്നൊരു അകൽച്ചയുണ്ടായിരുന്നു. പക്ഷെ ആദ്യ ദിവസം തന്നെ ലാൽ അത് മാറ്റിയെടുത്തു. നിങ്ങളുടെ അച്ഛന്മാരുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുള്ളതാണെന്നാണ് ലാൽ മാളവികയോടും സംഗീതിനോടും പറഞ്ഞത്. അന്ന് തൊട്ട് ഇവർ ഫ്രണ്ട്സാണ്.
സംഗീത് ഏറ്റവും കൂടുതൽ ചിരിച്ചത് ലാലിനൊപ്പമുള്ള സീക്വൻസുകളിലാണ്. അവർ ഫ്രീയായി കഴിയുമ്പോഴാണ് കൂടുതൽ ഔട്ട്പുട്ട് കിട്ടുന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു. സത്യൻ അന്തിക്കാടിന് ഏറ്റവും നല്ല സിനിമകൾ ചെയ്യാൻ സാധിച്ചതിന്റെ ഒരു കാരണം ശ്രീനിവാസനാണ്. ശ്രീനിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് തന്റെ ഭാഗ്യമാണെന്നാണ് സത്യൻ അന്തിക്കാട് പറയാറുള്ളത്.
ഹൃദയപൂർവത്തിന്റെ സെറ്റിലും ശ്രീനിവാസൻ എത്തിയിരുന്നു. ഞാനും ശ്രീനിയും ഒരേ രീതിയിൽ ചിന്തിക്കുന്നവരാണ്. എന്റെ മനസ് വായിക്കാൻ ശ്രീനിവാസന് അറിയാം. കഥ എഴുതുമ്പോൾ ശ്രീനിവാസന്റെ ഒബ്സർവേഷൻ ഭയങ്കരമാണ്. ശ്രീനിവാസനൊപ്പം 16 വർഷം സിനിമ ചെയ്യാതിരുന്നതിന് കാരണമുണ്ട്. അത് ഞങ്ങൾ തന്നെ എടുത്ത തീരുമാനമായിരുന്നു. പക്ഷെ ശ്രീനിവാസൻ അത് നിഷേധിക്കും. ലോഹിതദാസിനെയൊക്കെ കിട്ടിയപ്പോൾ സത്യൻ എന്ന വിട്ടുപോയിയെന്നാണ് ശ്രീനി പറയുന്നത്.
അത് തമാശയ്ക്ക് പറയുന്നതാണ്. ശ്രീനിയുടെ കൂടെ സിനിമ ചെയ്താൽ ഞാൻ ഒന്ന് കൂടി ഫ്രഷായതുപോല എനിക്ക് തോന്നും. എന്നെ ചാർജ് ചെയ്യാൻ ശ്രീനിയെന്ന പ്ലഗിൽ കുത്തിവെക്കണം. ശ്രീനി ആരോഗ്യത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ ഞാൻ പോയി കാണും. പഴയതിനേക്കാൾ ബുദ്ധിയും ഓർമയും ഹ്യൂമറും ബ്രൈറ്റാണ് ഇപ്പോൾ. ഹൃദയപൂർവ്വം സിനിമ മുളന്തുരുത്തിയിൽ ഷൂട്ട് ചെയ്തപ്പോൾ ശ്രീനി വന്നിരുന്നു.
വൈകാരികമായ മൊമന്റായിരുന്നു. ലാലും ഞാനും എല്ലാമുണ്ടായിരുന്നു. എന്നേയും ശ്രീനിയേയും ലാൽ ചേർത്ത് പിടിച്ചു. ഒരുപാട് പഴയ ഓർമകൾ തിരിച്ച് വന്നു. ലാലിന്റെ കണ്ണും നിറഞ്ഞു സത്യൻ അന്തിക്കാട് പറഞ്ഞു. ഫഹദ് ഫാസിലിനെ കുറിച്ചും സംവിധായകൻ സംസാരിച്ചു. ഫഹദ് ഫാസിലിന്റെ ടാലന്റിനെ കുറിച്ച് വളരെ മുമ്പ് തന്നെ എനിക്ക് തോന്നലുണ്ടായിരുന്നു. അത് ഞാൻ ഫാസിലിനോട് പറഞ്ഞിട്ടുമുണ്ട്.
നമ്പർ വൺ സ്നേഹതീരം സിനിമ എഴുതിയത് ഫാസിലാണ്. അതിന്റെ വർക്കിനായി അവിടെ ചെല്ലുമ്പോൾ ഫഹദിനെ കണ്ടിട്ടുണ്ട്. അന്ന് അവൻ കുട്ടിയാണ്. അവന്റെ ചേഷ്ഠകളും മുഖവും കണ്ണുമെല്ലാം നമ്മളെ അട്രാക്ട് ചെയ്യും. ഇവനെ അഭിനയിപ്പിക്കാം ഫാസിലേയെന്ന് ഞാൻ പറയുമായിരുന്നു. അവൻ പഠിക്കട്ടേയെന്നാണ് അന്ന് പുള്ളി പറഞ്ഞത്.
കഥ തുടരുന്നു സിനിമയിൽ ഫഹദിനെ അഭിനയിപ്പിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പിന്നീട് തോന്നി അത്ര ചെറിയ റോളിൽ കൊണ്ടുവരേണ്ട നടനല്ലെന്ന്. മോഹൻലാലിനെ ആദ്യം കണ്ടപ്പോൾ തോന്നിയ ചിന്തകളാണ് ഫഹദിന്റെ അഭിനയം കണ്ടപ്പോഴും തോന്നിയത്. ആക്ടർ എന്ന നിലയിൽ വലിയ പരിണാമം ഫഹദിലുണ്ടായിട്ടുണ്ടെന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.
director Sathyan Anthikad says Mohanlal and sangeeth prathap are masters of natural acting