(moviemax.in) മലയാളികളുടെ പ്രിയനടൻ കലാഭവൻ മണി വിടവാങ്ങി പത്ത് വർഷം തികയുമ്പോഴും ആ ഓർമ്മകൾക്ക് മുൻപിൽ വിങ്ങലായി നിൽക്കുകയാണ് സിനിമാലോകം. മണി അനശ്വരമാക്കിയ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ, അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലായ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നുവെന്ന് സംവിധായകൻ വിനയൻ പറയുന്നു.
ഈ ചിത്രത്തിലെ അന്ധനായ രാമു എന്ന കഥാപാത്രത്തിലൂടെ മണി നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനം പുരസ്കാര ജൂറികൾ അർഹമായ രീതിയിൽ പരിഗണിച്ചില്ലെന്നത് ഇന്നും ഒരു നോവായി അവശേഷിക്കുന്നു. മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്ന ആ കഥാപാത്രം അവാർഡുകൾക്കും അപ്പുറമാണെന്ന് വിനയൻ ഓർമ്മിപ്പിച്ചു. താരം ബാക്കിവെച്ചുപോയ കലാസൃഷ്ടികൾ ഇന്നും മലയാളികളുടെ സ്വീകരണമുറികളിൽ സജീവമായി തുടരുകയാണ്.
കലാഭവൻ മണിയുടെ പത്താം ചരമ വാർഷികത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വിനയൻ. അന്ന് ഓപ്പോസിറ്റ് മത്സരിക്കാനുണ്ടായിരുന്നത് മോഹൻലാലിന്റെ വാനപ്രസ്ഥം ആയിരുന്നുവെന്നും ഇല്ലായിരുന്നെങ്കിൽ ഉറപ്പായും മണിക്ക് തന്നെ നാഷണൽ അവാർഡ് ലഭിക്കുമായിരുന്നുവെന്നുവെന്നും വിനയൻ പറഞ്ഞു.
"ഞാൻ ഏറ്റവും അധികം ആരാധിക്കുന്ന, ഏറ്റവും ഇഷ്ടപ്പെടുന്ന ഷാജി എൻ കരുൺ സംവിധാനം ചെയ്ത ചിത്രം. മോഹൻലാൽ എന്ന മഹാനടൻ ചെയ്ത ചിത്രം വാനപ്രസ്ഥം ആയിരുന്നു കഷ്ടകാലത്തിന് ഓപ്പോസിറ്റ് വന്നത്. അല്ലായിരുന്നെങ്കിൽ തീർച്ചയായും മണിക്ക് കിട്ടിയേനെ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിന് മണിക്ക് നാഷണൽ അവാർഡ് കിട്ടിയേനെ. പക്ഷേ അന്ന് ഓപ്പോസിറ്റ് വന്ന പടം, ഏറ്റവും വലിയ ക്ലാസിക് ചിത്രമായി പോയി", എന്നായിരുന്നു വിനയന്റെ വാക്കുകൾ.
1999ൽ വിനയന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. മണി, സായി കുമാർ, പ്രവീണ, കാവേരി, വാണി വിശ്വനാഥ് തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാഴ്ചയില്ലാത്ത രാമു എന്ന കഥാപാത്രത്തെയാണ് കലാഭവൻ മണി ചിത്രത്തിൽ അവതരിപ്പിച്ചത്. അദ്ദേഹത്തെ പ്രകടനം വൻ ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. അത്രയും സൂക്ഷ്മതയോടെ ആയിരുന്നു ആ കഥാപാത്രത്തിലേക്ക് മണി ആഴ്ന്നിറങ്ങിയിരുന്നത്.
It was the National Award that Mani should have received; Vinayan's revelation after years

































