നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റത് അമ്മയുടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടയിൽ. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടമുണ്ടായത്. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് നടന്റെ വാഹനം അപടത്തിൽപെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബിജുക്കുട്ടനും ഡ്രൈവര്‍ക്കും പരിക്കേറ്റു. ബിജുക്കുട്ടന്റെ കൈക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രമേ ബാക്കി നിൽക്കുന്നുള്ളു. വാൻ താരനിര തന്നെയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും അമ്മ നല്ലവണ്ണം നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവരെ തെരഞ്ഞെടുക്കുകയാണ് ലക്ഷ്യമെന്നും നടൻ ധർമ്മജൻ പ്രതികരിച്ചു. “വനിതാ നേതൃത്വം വരുന്നത് നല്ലത്. വിവാദങ്ങൾ ഒരു വഴിക്ക് നടക്കും.
മെമ്മറി കാർഡ് വിവാദമൊന്നും വിലപ്പോവില്ല. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് ഉണ്ടാക്കുന്നവരോട് യോജിപ്പില്ല”, ധർമ്മജൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും സംഘടന ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും ആദ്യമായി മത്സരിക്കുന്നതിന്റെ ത്രില്ലിലാണെന്നുമാണ് സജിത ബേട്ടിയുടെ പ്രതികരണം. വനിതകളോ പുരുഷന്മാരോ എന്നല്ല, അംഗങ്ങൾക്ക് സ്വീകാര്യരായ ആളെ തെരഞ്ഞെടുക്കുമെന്നും ആൻറണി പെരുമ്പാവൂർ പ്രതികരിച്ചു. ഇത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്ന് നടി ലക്ഷ്മിപ്രിയ പ്രതികരിച്ചു. “അമ്മ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. അത് ആരും അറിയുന്നില്ല. എല്ലാം ജനങ്ങളിലേക്ക് എത്തിക്കണം”, ലക്ഷ്മിപ്രിയ പറഞ്ഞു.
Actor Bijukuttan vehicle met with an accident while he was going to vote in the 'Amma' elections