കൊച്ചി: (moviemax.in) നടി ശ്വേത മേനോനെതിരായ കേസിന്‍റെ തുടർനടപടികൾക്ക് കേരള ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. കേസ് റദ്ദാക്കണമെന്ന ശ്വേതയുടെ ഹർജി പരിഗണിച്ച ശേഷമാണ് കോടതിയുടെ ഈ ഉത്തരവ്. ഹർജി ലഭിച്ചതിനുശേഷം പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് എറണാകുളം സി.ജെ.എം. കോടതിയോട് നിർദേശിച്ചു. അന്വേഷണം നടത്തുന്ന സെൻട്രൽ പോലീസിനോടും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് ശ്വേത മേനോനെതിരെ കേസെടുത്തത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് നടിക്കെതിരായ ആരോപണം. ഐടി നിയമത്തിലെ 67 (എ) വകുപ്പും അനാശാസ്യ പ്രവർത്തന നിരോധന നിയമവും അനുസരിച്ചാണ് കേസ്.
'പാലേരിമാണിക്യം,' 'രതിനിർവേദം,' 'കളിമണ്ണ്' എന്നീ ചിത്രങ്ങളിലെയും ഒരു ഗർഭനിരോധന ഉറയുടെ പരസ്യത്തിലെയും രംഗങ്ങളാണ് പരാതിക്കാരൻ തെളിവായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെൻസർ ബോർഡ് അംഗീകരിച്ച ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.പോലീസ് ആദ്യം ഈ പരാതി അവഗണിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും, കോടതിയുടെ നിർദേശപ്രകാരം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
Kerala High Court stays further proceedings in case against Shwetha Menon