(moviemax.in) നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ചലച്ചിത്ര ലോകം. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് നവാസ് താമസിച്ചിരുന്നത്.
റൂം വെക്കേറ്റ് ചെയ്തിട്ടും നവാസിനെ കാണാനില്ലെന്ന് കണ്ട് അന്വേഷിക്കാൻ റൂം ബോയ് എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന നവാസിനെ കാണുന്നത്. കലാഭവൻ നവാസ് റൂമിലെ വാതിലിനരികിൽ വീണുകിടക്കുകയായിരുന്നുവെന്നും റൂം ലോക്ക് ചെയ്തിരുന്നില്ലെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
ഹോട്ടലിലുണ്ടായിരുന്ന മറ്റ് സിനിമാ താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ കാണാതായതോടെ റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചിരുന്നു. എന്നാൽ ഫോണിൽ കിട്ടാതായതോടെ നവാസിനെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്ക് എടുത്തപ്പോൾ ജീവൻ ഉള്ളത് പോലെ ആണ് തോന്നിയതെന്നും, എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചുവെന്നും ഹോട്ടൽ ഉടമ സന്തോഷ് പറഞ്ഞു.
റൂം ചെക്കൌട്ട് ആണെന്ന് പ്രൊഡക്ഷനിൽ നിന്നും വിളിച്ച് പറഞ്ഞിരുന്നു. അടുത്ത റൂമിലുണ്ടായിരുന്ന നടൻ അസീസ് റൂം വെക്കേറ്റ് ചെയ്തിട്ടും നവാസിനെ കാണാതായപ്പോഴാണ് റൂം ബോയി പോയി നോക്കിയത്. ഡോർ തുറന്നപ്പോൾ നവാസ് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൺമുന്നിൽ നോർമലായി നടന്ന് പോയ ആളാണ്. പിന്നെ കാണുന്നത് ഇങ്ങനെ ആണ്. ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും ഹോട്ടൽ ഉടമ പറഞ്ഞു.
Content Highlight: Hotel owner reacts to actor Kalabhavan Nawaz's unexpected death

































